
ടേബിൾ ടെന്നീസിൽ കേരളത്തിന് അഭിമാനമാകാൻ കൗമാരപ്രതിഭ
തിരുവനന്തപുരം : ടേബിൾ ടെന്നിസിൽ ചെറുപ്രായത്തിൽത്തന്നെ സംസ്ഥാനത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പ്രണതി.പി.നായരെന്ന ഒൻപതാം ക്ളാസുകാരി. കഴിഞ്ഞവർഷത്തെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ,ജൂനിയർ,യൂത്ത് വിഭാഗങ്ങളിൽ കിരീടം ചൂടിയത് പ്രണതിയാണ്. ഇത്തവണയും ഈ മൂന്ന് വിഭാഗങ്ങളിലും പ്രണതിക്ക് വെല്ലുവിളി ഉയർത്താൻ ആരുമുണ്ടായിരുന്നില്ല. ഈ മാസവും അടുത്തമാസവുമായി മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മികവ് മാറ്റുരയ്ക്കാനൊരുങ്ങുകയാണ് തിരുവനന്തപുരത്തുകാരിയായ പ്രണതി.
കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലെ പ്രകടനം കണ്ട് പ്രണതിയെ യൂത്ത് വിഭാഗത്തിലെ ദേശീയ ക്യാമ്പിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ലോകം കൊവിഡിന്റെ പിടിയിൽപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇപ്പോൾ ജർമ്മനിയിൽ വിദഗ്ധ പരിശീലനത്തിലായിരിക്കുമായിരുന്നു പ്രണതി. ജൂനിയർ തലത്തിലെ പ്രണതിയുടെ പ്രകടനം കണ്ട് ഇന്ത്യൻ ടീമിന്റെ ജർമ്മൻകാരനായ മുൻ കോച്ച് പീറ്റർ ഏയ്ഞ്ചലാണ് ജർമ്മനിയിലേക്ക് ക്ഷണിച്ചത്. പക്ഷേ കൊവിഡ് യാത്ര മുടക്കി.
ലോക് ഡൗൺ കാലത്ത് വീട്ടിനുള്ളിൽ സൗകര്യം ഒരുക്കിയായിരുന്നു പരിശീലനം. സഹായിയായി സഹോദരനും മുൻ സ്റ്റേറ്റ് പ്ളേയറുമായ പ്രണവ് പി. നായരുമുണ്ടായിരുന്നു. പരിശീലനത്തോടുള്ള പ്രണതിയുടെ ആവേശം കണ്ട് ഒരു കുടുംബ സുഹൃത്ത് തന്റെ കൈവശമുണ്ടായിരുന്ന പരിശീലന സഹായിയായ മെഷീനും സമ്മാനിച്ചിരുന്നു..
സംസ്ഥാന താരമായ രഞ്ജിത്ത് ബെന്നിയാണ് ഇപ്പോൾ പ്രണതിയെ പരിശീലിപ്പിക്കുന്നത്. ഒരു ദിവസം രണ്ട് സെഷനുകളായാണ് പരിശീലനം. ഷാനവാസാണ് ഫിറ്റ്നസ് കോച്ച്. കവടിയാർ പാലെസ്ട്ര ജിമ്മിലെ ഉണ്ണിക്കൃഷ്ണൻ, ബിച്ചു എന്നിവരുടെ പിന്തുണയുമുണ്ട്. ടേബിൾ ടെന്നിസ് അസോസിയേഷൻ പ്രസിഡന്റും അന്താരാഷ്ട്ര കോമ്പറ്റീഷൻ മാനേജരുമായ എൻ. ഗണേഷന്റെ പ്രചോദനാത്മകമായ ഇടപെടലുകളും പ്രണതിക്ക് തുണയാകുന്നു. തൈക്കാട് കല്യാൺ ട്രിനിറ്റി ഇംഗ്ളീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയാണ്.