trans-sisters

സാവോപോളോ: ജനിച്ചപ്പോൾ മുതൽ അവർ ഒരുമിച്ചായിരുന്നു. ഇപ്പോൾ, സ്വത്വം തേടിയുള്ള യാത്ര പൂർത്തീകരിച്ച വേളയിലും ട്രാൻസ് സഹോദരിമാരായ മായ്‌ലയും സോഫിയയും ഒന്നിച്ചാണ്. ബ്രസീലിലെ ടാപിര സ്വദേശികളാണ് ഇരുവരും. ആണായി ജനിച്ച്, പിന്നീട് ഒന്നിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ ആദ്യത്തെ ഇരട്ടകളാണ് 19കാരായ ഇരുവരും.

ഞാൻ എന്റെ ശരീരത്തെ എപ്പോഴും സ്‌നേഹിച്ചിരുന്നെങ്കിലും എന്റെ ജനനേന്ദ്രിയത്തെ ഇഷ്ടപ്പെട്ടിരുന്നില്ല- മെഡിക്കൽ വിദ്യാർത്ഥിനിയായ മായ്‌ല പറയുന്നു. മൂന്നാം വയസ്സ് മുതൽ പെൺകുട്ടിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനായി ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു. സമാന അനുഭവം തന്നെയായിരുന്നു തനിക്കെന്ന് എൻജിനിയറിംഗ് വിദ്യാർത്ഥിനിയായ സോഫിയയും പറയുന്നു. തങ്ങളെ മാനസികമായും ശാരീരികമായുമൊക്കെ നിരവധി പേർ ഉപദ്രവിച്ചിരുന്നു എന്നും അപ്പോഴെല്ലാം പരസ്പരം താങ്ങായി നിലനിൽക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ട്രാൻസ്‌ഫോബിക് ആയ രാജ്യത്താണ് തങ്ങൾ ജീവിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 175ഓളം ട്രാൻസ് വ്യക്തികളാണ് ബ്രസീലിൽ മരണമടഞ്ഞത്. പക്ഷേ മാതാപിതാക്കളുടെ പിന്തുണ ഞങ്ങളെ കരുത്തരാക്കി. ആളുകൾ ഞങ്ങളെ ഉപദ്രവിക്കുമോ എന്നതായിരുന്നു അവരുടെ ഭയം. സർജറിക്കുള്ള പണം നൽകിയത് മുത്തച്ഛനായിരുന്നുവെന്നും മായ്‌ലയും സോഫിയയും പറയുന്നു.

 കരുത്തായി അമ്മ മനസ്സ്

മക്കൾ ട്രാൻസ് വ്യക്തികളായി മാറിയതിൽ ആശ്വാസമുണ്ടെന്ന് ഇരുവരുടേയും അമ്മ മാരാ ലൂസിയാ ഡാ സിൽവ പറയുന്നു. അവർ എനിയ്ക്ക് എന്നും പെൺകുട്ടികളായിരുന്നു. കുട്ടിക്കാലത്ത് അവർ ആഗ്രഹിച്ച പാവക്കുട്ടികളോ വസ്ത്രങ്ങളോ നൽകാൻ കഴിയാതിരുന്നത് മാത്രമാണ് തന്നെ ഇന്ന് വേദനിപ്പിക്കുന്നതെന്നും അമ്മ പറയുന്നു.