
കോട്ടയം: യു ഡി എഫിൽ പി സി ജോർജിന്റെ വരവിനോട് എ ഗ്രൂപ്പിന്റെ ശക്തമായ എതിർപ്പ് തുടരുന്നതിനിടെ ജനപക്ഷം സെക്യുലർ എൻ ഡി എയോട് അടുക്കുന്നതായി വിവരം. പി സി ജോർജിനെ മുന്നണിയിൽ എത്തിച്ചാൽ പൂഞ്ഞാറിൽ വിജയം ഉറപ്പിക്കാമെന്നും കടുത്ത മത്സരത്തിന് വഴിയൊരുങ്ങുന്ന പാലായിൽ ഉൾപ്പടെ നേട്ടം കൊയ്യാമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് വാദിച്ചിരുന്നത്. എന്നാൽ ജോർജ് മുന്നണിയിലെത്തിയാൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് എ ഗ്രൂപ്പും പ്രാദേശിക നേതാക്കളും നൽകിയത്.
ജോർജിനെ മുന്നണിയുടെ ഭാഗമാക്കിയാൽ വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന ഭീഷണി വരെ കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. കടുത്ത എതിർപ്പുകൾ ഉയർന്നതോടെ പി.സിയെ ഘടകക്ഷിയാക്കാതെ പിന്തുണയ്‌ക്കാമെന്ന നിർദ്ദേശം കോൺഗ്രസിൽ ഉയർന്നിരുന്നു.
യു ഡി എഫ് യോഗത്തിൽ പി ജെ ജോസഫും ജോർജിന്റെ വരവിനെ എതിർത്തിരുന്നു. യു ഡി എഫിലേക്കുളള വഴി അടഞ്ഞതോടെ ജോർജിന്റെ മുന്നിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ഈ സമയം നോക്കിയാണ് ജോർജിനെ മുന്നണിയിലെത്തിക്കാനുളള നീക്കം എൻ.ഡി.എയും ആരംഭിച്ചിരിക്കുന്നത്.
ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലാണ് പി സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാർ. പി സി ജോർജിന് വലിയ സ്വാധീനമുളള പൂഞ്ഞാർ അടക്കമുളള മേഖലകളിൽ നേട്ടമുണ്ടാക്കാൻ ജനപക്ഷത്തെ ഒപ്പം നിർത്തിയാൽ സാധിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നത്.
2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പി സി ജോർജ് എൻ ഡി എയിൽ ചേർന്നത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു വിശ്വാസികൾക്കൊപ്പം എന്ന് പ്രഖ്യാപിച്ച് ജോർജ് മുന്നണിയുടെ ഭാഗമായത്. ക്രിസ്ത്യൻ വോട്ടുകളായിരുന്നു പി സിയിലൂടെ ബി ജെ പി ഉന്നമിട്ടത്.തുടർന്ന് പത്തനംതിട്ടയിൽ കെ സുരേന്ദ്രന് വേണ്ടി അദ്ദേഹം വോട്ട് തേടി ഇറങ്ങുകയും ചെയ്‌തിരുന്നു. ഒടുവിൽ എൻ.ഡി.എ തട്ടിക്കൂട്ട് സംവിധാനമെന്ന് പറഞ്ഞാണ് പി.സി ജോർജ് മുന്നണി വിട്ടത്.
പി സി എത്തിയാൽ രണ്ട് സീറ്റുകളാണ് ജനപക്ഷത്തിന് നൽകാമെന്ന് എൻ ഡി എ വാഗ്ദാനം. പി സി തന്നെ പൂഞ്ഞാറിൽ എൻ ഡി എ സ്ഥാനാർത്ഥിയായാൽ അട്ടിമറിയാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. മാത്രമല്ല മറ്റൊരു സീറ്റിൽ മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കാനുളള സാദ്ധ്യതയും എൻ ഡി എ തേടുന്നുണ്ട്. അതൊടൊപ്പം ശക്തമായ ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന പാലായിൽ പി സി തോമസിനെ മത്സരിപ്പിക്കാനാണ് എൻ ഡി എയിൽ ആലോചന. മുന്നണിയോട് പിണങ്ങി പോയ പി സി തോമസ് തിരികെ എൻ ഡി എ പാളയത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.