
കൊൽക്കത്ത: പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താണ് മമതാ ബാനർജി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കെത്തിയത്.
മന്ത്രി ഫിർഹാദ് ഹക്കിമാണ് ഇലക്ട്രിക് ബൈക്ക് ഓടിച്ചത്. പിന്നിലിരുന്ന മമതയാകട്ടെ, ഹെൽമെറ്റിനും മാസ്കിനുമൊപ്പം ഇന്ധനവിലയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന പ്ലക്കാർഡും കഴുത്തിൽ തൂക്കിയിരുന്നു.
'പെട്രോൾ, ഡീസൽ, ഗ്യാസ് വില വർദ്ധിക്കുന്നത് ഉത്കണ്ഠാജനകമാണ്. ഗ്യാസ് സിലിണ്ടർ ഒരു യൂണിറ്റിന് 800 രൂപയാണ് വില. മണ്ണെണ്ണ കിട്ടാനില്ല. മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ എന്തായിരുന്നു വില? ഇപ്പോൾ അത് എവിടെ എത്തി നിൽക്കുന്നു. ഇത് സാധാരണക്കാരനെ കൊളളയടിക്കുകയാണ്. അവരെ നിസഹായരാക്കുകയാണ്.' - മമത പറഞ്ഞു.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ഇന്ധനവിലയ്‌ക്കെതിരെ പ്രതിഷേധിച്ച് ആർ. ജെ.ഡി നേതാവ് തേജസ്വി യാദവ് ബിഹാർ അസംബ്ലിയിലേക്ക് ട്രാക്ടറിൽ വന്നിരുന്നു. ഇത് ഫേസ്ബുക്കിൽ ലൈവായിരുന്നു.