copa-america

ന്യൂഡൽഹി :ലയണൽ മെസിയും നെയ്മറും ലൂയിസ് സുവാരേസുമൊക്കെ മാറ്റുരയ്ക്കുന്ന ലാറ്റിനമേരിക്കയുടെ ഫുട്ബാൾ ടൂർണമെന്റായ കോപ്പ അമേരിക്കയിൽ അതിഥിരാജ്യമായി പങ്കെടുക്കാൻ ഇന്ത്യൻ ടീമിനെത്തേടിയെത്തിയ ക്ഷണം നിരസിക്കേണ്ടിവന്നത് 'സമയദോഷം' കൊണ്ടുമാത്രമെന്ന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ.

കോവിഡ് വ്യാപനം നിമിത്തം നീട്ടിവച്ച കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിനും അവസരമൊരുങ്ങിയെങ്കിലും,നേരത്തേ ഷെഡ്യൂൾ ചെയ്ത മറ്റു മത്സരങ്ങളുടെ തിരക്കുകൾ കാരണം ക്ഷണം സ്വീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇന്ത്യൻ ടീമിനെത്തേടി വിളിയെത്തിയ കാര്യം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ചും സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കോപ്പ ‌അമേരിക്ക ടൂർണമെന്റ് ഈ വർഷം ജൂൺ 11ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കോപ്പ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ കൊളംബിയ, അർജന്റീന എന്നീ രണ്ടു രാജ്യങ്ങളാണ് ആതിഥ്യം വഹിക്കുന്നത്. ഇത്തവണ ടൂർണമെന്റിൽ അതിഥി ടീമുകളായി പങ്കെടുക്കേണ്ടിയിരുന്ന ടീമുകളായ ഓസ്ട്രേലിയയും ഖത്തറും പിൻമാറിയ സാഹചര്യത്തിലാണ് ഇന്ത്യൻ ടീമിന് അവസരമൊരുങ്ങിയത്. ടൂർണമെന്റിൽനിന്ന് പിൻമാറിയ ഓസീസ് ടീം, പകരം ഇന്ത്യൻ ടീമിന്റെ പേരാണ് കോപ്പ അമേരിക്ക ഫുട്ബോളിന്റെ സംഘാടകരോട് നിർദ്ദേശിച്ചത്.

ഇന്ത്യയ്ക്ക് അവസരം നൽകുന്നതിനെക്കുറിച്ച് ഇന്ത്യൻ അധികൃതരുമായും ദക്ഷിണ അമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷനുമായും ആസ്ട്രേലിയ ചർച്ച നടത്തിയിരുന്നുവെന്നും ടീമിനെ പങ്കെടുപ്പിക്കാൻ തങ്ങൾക്ക് സമ്മതമായിരുന്നുവെന്നും കുശാൽ ദാസ് പറഞ്ഞു.

എന്നാൽ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ നടക്കേണ്ടിയിരുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ജൂണിലേക്ക് നീട്ടിയ സാഹചര്യത്തിലാണ് ഇന്ത്യൻ ടീമിന് ക്ഷണം സ്വീകരിക്കാൻ സാധിക്കാതെ പോയത്. ഇത്തവണ ഇന്ത്യയെ പങ്കെടുപ്പിക്കാൻ സംഘാടകർ താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ, ഭാവിയിൽ ഇന്ത്യൻ ടീമിന് കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിക്കാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ ഇന്ത്യൻ കോച്ച് സ്റ്റിമാച്ച് പ്രകടിപ്പിച്ചു.