covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ആർ ടി പി സി ആർ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം.കൊവിഡ് കൂടുതൽ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പുതിയ നീക്കം. ആർ ടി പി സി ആർ പരിശോധനയ്‌ക്ക് പുതിയ മാർഗ നിർദേശവും സർക്കാർ പുറത്തിറക്കി.

സംസ്ഥാനത്ത് കൂടുതൽ ആർ ടി പി സി ആർ ലാബ് സൗകര്യം ഒരുക്കാൻ നിർദേശം നൽകി. സർക്കാർ സംവിധാനങ്ങൾക്ക് പുറമേ പരിശോധന ഔട്ട് സോഴ്സ് ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് പരിശോധന ഫലത്തിൽ വീഴ്‌ച ഉണ്ടായാൽ ലാബിന്റെ ലൈസൻസ് റദ്ദാക്കും. 24 മണിക്കൂറിനുളളിൽ പരിശോധനാ ഫലം നൽകണമെന്നും സർക്കാർ മാർഗനിർദേശത്തിൽ പറയുന്നു. അതിന് കഴിഞ്ഞില്ലെങ്കിലും ലാബിന്റെ ലൈസൻസ് റദ്ദാക്കാനുളള നടപടികൾ സ്വീകരിക്കും.

സംസ്ഥാനത്ത് മൊബൈൽ ആർ ടി പി സി ആർ ലാബുകളും സജ്ജമാക്കും. ഇതിനായി സർക്കാർ സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകി. 448 രൂപ മാത്രമായിരിക്കും ഇവിടങ്ങളിൽ പരിശോധന നിരക്ക്.