mukesh-ambani

മുംബയ്: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിനുസമീപത്തുനിന്ന് സ്ഫോടകവസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കാറിൽ നിന്ന് കണ്ടെടുത്ത കത്തിന്റെ ഉള്ളടക്കവും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വെറുമൊരു ട്രെയിലർ എന്നാണ് കത്തിൽ എഴുതിരുന്നത്. 'നിതച്ചേച്ചീ, മുകേഷേട്ടാ ഇത് വെറുമൊരു ട്രെയിലർ മാത്രമാണ്. ഇത് കൂട്ടിയോജിപ്പിക്കാത്ത സ്ഫോടക വസ്തുക്കളാണ്. അടുത്തവണ ഉറപ്പായും എല്ലാം ശരിക്കും ഫിറ്റുചെയ്ത് തരാം എന്നാണ് കത്തിന്റെ പൂർണ ഉള്ളടക്കം. കാറിൽ ഡ്രൈവർ സീറ്റിനരികിൽ മുംബയ് ഇന്ത്യൻസ് എന്നെഴുതിയ ബാഗിൽ നിന്നാണ് കത്ത് കണ്ടെടുത്തത്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. എന്നാൽ ഇവരിൽ നിന്ന് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

കാറിൽ നിന്ന് കണ്ടെടുത്ത ജലാറ്റിൻ സ്റ്റിക്കുകൾ വാങ്ങിയത് നാഗ്പൂരിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തി. എന്നാൽ ആരാണ് ഇത് വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല. സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സ്കോർപിയോ മുംബയ് വിക്രോളിയിൽ നിന്ന് മോഷ്ടിച്ചതാണ്. വാഹനം മോഷണംപോയെന്ന് കാണിച്ച് ഉടമ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സ്കോർപിയോയിൽപിടിപ്പിച്ചിരുന്ന നമ്പർപ്ലേറ്റ് വ്യാജമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന.

സ്ഫോടക വസ്തുക്കൾ നിറച്ച കാർ മുകേഷിന്റെ വീടിന് തൊട്ടടുത്ത് പാർക്ക് ചെയ്യാനായിരുന്നു അക്രമി ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ശക്തമായ സുരക്ഷ കാരണം ഇതിന് കഴിഞ്ഞില്ല.തുടർന്നാണ് കുറച്ചകലെ മാറ്റി കാർ പാർക്കുചെയ്തത്. രണ്ടുമണിക്കൂറോളം ഡ്രൈവർ പുറത്തിറങ്ങാതെ വാഹനത്തിൽ തന്നെയിരുന്നു. ഇയാളെ കണ്ടെത്താൻ പ്രദേശത്തെ മുഴുവൻ സി സി ടി വികളും പരിശോധിക്കുന്നുണ്ട്.

ഇന്നലെയാണ് മുംബയിലെ മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയ്ക്ക് സമീപത്ത് സംശയകരമായ നിലയിൽ കാർ കണ്ടെത്തി​യത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരമറിയിച്ചത്. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തുകയായിരുന്നു. ഇരുപത്തൊന്ന് ജെലാറ്റിൻ സ്റ്റിക്കുകളാണ് കാറിലുണ്ടായിരുന്നത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ അഞ്ച് വ്യാജ നമ്പർപ്ലേറ്റുകളും കത്തും കണ്ടെത്തിയത്. നമ്പർപ്ലേറ്റുകളിൽ ഒരെണ്ണം മുകേഷ് അംബാനിയുടെ സുരക്ഷാ സംഘത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന സ്കോർപിയോയുടെ നമ്പറിന് സമാനമാണ്. പുലർച്ചെ ഒരു മണിയോടെയാണ് കാർ പ്രദേശത്ത് പാർക്ക് ചെയ്തതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ വീടിനും സുരക്ഷ കൂട്ടിയിട്ടുണ്ട്.

4,00,000 ചതുരശ്രയടി വിസ്തീർണമുളളതാണ് മുകേഷ് അംബാനിയുടെ ദക്ഷിണ മുംബയിലെ ആന്റില. 27 നിലകളിലായാണുള്ളത് . 2012 മുതൽ അംബാനിയും കുടുംബവും ഇവി​ടെയാണ് താമസി​ക്കുന്നത്. ലോകത്തി​ലെ തന്നെ ഏറ്റവും വി​ലപി​ടി​പ്പുളള വീടുകളി​ൽ ഒന്നാണ് ഇത്.