edappadi

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പു സ്വർണ പണയ വായ്പകൾ എഴുതിത്തള്ളി തമിഴ്നാട് സർക്കാർ.

കൊവിഡ് ദുരിതാശ്വാസ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ കുറഞ്ഞ പലിശനിരക്കിൽ സ്വർണ പണയ വായ്പാ പദ്ധതി പ്രഖ്യാപിച്ചത്.

25,000 മുതൽ ഒരു ലക്ഷം രൂപ വരെ ഇത്തരത്തിൽ വായ്പ നൽകിയിരുന്നു. കർഷകർ ഉൾപ്പെടെയുള്ളവർ പദ്ധതിയുടെ ഉപഭോക്താക്കളായിരുന്നു.

ഈ വായ്പകൾ എഴുതിത്തള്ളുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി അറിയിച്ചത്.

കൊവിഡിന്റെ ആഘാതത്തിൽനിന്ന് സമ്പദ്‌വ്യവസ്ഥ ഇനിയും മുക്തമായിട്ടില്ലെങ്കിലും ലോക്ക്ഡൗൺ സമയത്ത് പണയംവച്ച സ്വർണം വീണ്ടെടുക്കാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ, ഈ പ്രഖ്യാപനം സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിരുന്നു സർക്കാർ നടപടി.

16 ലക്ഷത്തിലധികം കർഷകരുടെ 12,000 കോടിയുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാർഷിക സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതാണ് തന്റെ ആദ്യ കടമയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.