
പാരീസ്: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ തീഹാർ ജയിലിൽ കഴിയുന്ന ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്‌ട്ര സഭയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്ന സംഘടന. രാജ്യങ്ങൾ നിയമവിരുദ്ധമായ തടവിലാക്കൽ നടത്തുന്നതിനെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് (യു.എൻ. ഡബ്ള്യു.ജി.എ.ഡി) മിഷേലിന്റെ മോചനം ആവശ്യപ്പെട്ടത്.
മിഷേലിന്റെയും ഇന്ത്യയുടെയും അഭിഭാഷകരുടെയും വാദത്തിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് തെറ്ര് പറ്റിയെന്നും സിവിൽ, രാഷ്ട്രീയ അവകാശങ്ങളുടെ ലംഘനം ഇന്ത്യ നടത്തിയെന്നുമാണ് സംഘടന അറിയിച്ചത്.
ബ്രിട്ടീഷ് പൗരനായ മിഷേലിന്റെ അറസ്റ്റും തടവു ശിക്ഷയും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഫെബ്രുവരി 26 ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മിഷേലിന് ന്യായമായ രീതിയിലുള്ള വിചാരണയും നിയമസഹായവും നിഷേധിക്കപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സംഘടന നിരീക്ഷിച്ചു. മിഷേലിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്‌ക്ക് കൈമാറിയത് യു.എ.ഇയുടെ ഭാഗത്ത് നിന്നുമുളള നിയമവിരുദ്ധമായ നടപടിയാണെന്നും സംഘടന പറഞ്ഞു.
ദുബായിൽ താമസക്കാരനായ ക്രിസ്‌റ്റ്യൻ മിഷേലിനെ 2018 ഡിസംബർ 4ന് അറസ്റ്റ് ചെയ്‌ത യു.എ.ഇ ഭരണകൂടം ഇന്ത്യയ്‌ക്ക് കൈമാറി. തുർന്ന് സി.ബി.ഐ, ഇ.ഡി എന്നിവരുടെ കസ്‌റ്റഡിയിലായ മിഷേൽ പിന്നീട് ജുഡിഷ്യൽ കസ്റ്റഡിയിലായി. അന്നുമുതൽ ഡൽഹി തീഹാർ ജയിലിൽ തടവിലാണ്. എന്നാൽ ഈ തടവെല്ലാം മതിയായ തെളിവില്ലാതെയാണെന്ന് കാട്ടി മിഷേലിന്റെ അഭിഭാഷകർ ആൽജോ കെ. ജോസഫ്, സിമെറേ ആൻഡ് ഫിനെല്ലെ എന്നിവർ യു.എൻ-ഡബ്ളു.ജി.എ.ഡിയെ സമീപിച്ചു.
ഇന്ത്യയുടെ നടപടി നിയമലംഘനമെന്ന് അഭിപ്രായപ്പെട്ട സംഘടന, മനുഷ്യത്വ രഹിതവും കുറ്റമേൽക്കാൻ നിർബന്ധിക്കുന്നതുമായ സാഹചര്യമാണ് ഇന്ത്യയിലും യു.എ.ഇയിലുമുണ്ടായതെന്നും ദേശീയ അന്താരാഷ്‌ട്ര നിയമങ്ങൾ തടവുകാർക്ക് അനുവദിക്കുന്ന അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നുമാണ് കണ്ടെത്തിയത്. വിഷയത്തിൽ ഇന്ത്യ, യു.എ.ഇ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും നിയമപ്രകാരം മിഷേലിന്റെ മോചനത്തിന് സാദ്ധ്യമാകുന്ന നടപടികൾ എടുക്കണമെന്നുമാണ് യു.എൻ-ഡബ്ളിയു.ജി.എ.ഡിയുടെ അഭിപ്രായം.