ambani

മുംബയ്: റിലയൻസ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്തുനിന്ന് സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ജയ്ഷ് ഉൽ ഹിന്ദ് ഏറ്റെടുത്തു. ടെലിഗ്രാം അപ്ലിക്കേഷനിലെ സന്ദേശം വഴിയാണ് തങ്ങളാണ് ഇതിന് പിന്നിലെന്ന് ജയ്ഷ് ഉൽ ഹിന്ദ് വെളിപ്പെടുത്തിയത്.

അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തു സ്ഥാപിച്ചയാൾ സുരക്ഷിതമായി തിരിച്ചെത്തിയെന്നും സന്ദേശത്തിൽ പറയുന്നു. അതോടൊപ്പം ഇത് ഒരു ട്രെയിലർ മാത്രമായിരുന്നു, ഇതിലും വലുത് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന ഭീഷണിയും ജയ്ഷ് ഉൽ ഹിന്ദ് മുഴക്കി. സംഘടന പൈസയും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മുകേഷ് അംബാനിയുടെ മുംബയിലെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്. സൗത്ത് മുംബയ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌കോര്‍പിയോ വാഹനത്തില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളും പോലീസ് കണ്ടെടുത്തിരുന്നു. കൂടാതെവാഹനത്തിനുള്ളിൽ നിന്ന് നിരവധി നമ്പർ പ്ലേറ്റുകളും കണ്ടെത്തിയിരുന്നു, അവയിൽ ചിലത് അംബാനി കുടുംബത്തിന്റെ സുരക്ഷാ സംഘം ഉപയോഗിച്ച വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുമായി സാമ്യമുള്ളതാണ് .

ഇതേ സംഘടന ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് പുറത്ത് നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തീവ്രത കുറഞ്ഞ സ്‌ഫോടനമായിരുന്നു എംബസിക്ക് സമീപം ഉണ്ടായത്.സ്ഫോടനത്തിൽ ആർക്കും പരിക്കില്ലായിരുന്നു.