
ദുബായ്: ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിനും രോഹിത് ശർമ്മയ്ക്കും ഐ.സി.സി ടെസ്റ്റ് റാങ്കിംഗിലും ഉയർച്ച.
രണ്ടാം ടെസ്റ്റിൽ 161 റൺസും മൂന്നാം ടെസ്റ്റിൽ ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ 66 റൺസും നേടിയ രോഹിത് ശർമ്മ
ആറു പടവുകൾ കയറി കരിയർ ബെസ്റ്റായ എട്ടാം സ്ഥാനത്തെത്തി. 2019 ഒക്ടോബറിൽ 10-ാം സ്ഥാനത്തെത്തിയതായിരുന്നു രോഹിതിന്റെ ഇതിന് മുമ്പുള്ള മികച്ച റാങ്കിംഗ്. മൂന്ന് ടെസ്റ്റുകളിൽ നിന്ന് 298 റൺസുമായി പരമ്പരയിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് രോഹിത്.
919 പോയിന്റുമായി ന്യൂസിലൻഡ് ക്യാപ്ടൻ കേൻ വില്യംസനാണ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. സ്റ്റീവ് സ്മിത്ത് (891), മാർനസ് ലബുഷെയ്ൻ (878), ജോ റൂട്ട് (853) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി 836 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ചേതേശ്വർ പൂജാര 10-ാം സ്ഥാനത്തേക്ക് താഴ്ന്നു.
ബൗളർമാരുടെ റാങ്കിംഗില്‍ നാലുപടവുകൾ കയറിയാണ് ഇന്ത്യൻതാരം ആർ. അശ്വിൻ മൂന്നാം സ്ഥാനത്തെത്തിയത്.
ബൗളർമാരുടെ പട്ടികയിൽ ആദ്യ 10 സ്ഥാനത്തുള്ള ഏകസ്പിന്നറാണ് അശ്വിൻ.ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഒരു പടവിറങ്ങി ഒൻപതാമതായി. മൊട്ടേറ ടെസ്റ്റിൽ 11വിക്കറ്റുകൾ വീഴ്ത്തി മാൻ ഒഫ് ദ മാച്ചായ അക്ഷർ പട്ടേൽ 30പടവുകൾ കയറി 38-ാം റാങ്കിലെത്തി.ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.