
ത്ിരുവനന്തപുരം : സംസ്ഥാന സർക്കാരിനും കിഫ്ബിക്കുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ എറണാകുളത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ പദ്ധതി നിർവഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണെന്നും ഇത് എന്ത് തരം ബഡ്ജറ്റ് തയ്യാറാക്കലാണെന്നും നിർമ്മല സീതാരാമൻ ചോദിച്ചു.. കിഫ്ബിയുടെ പ്രവർത്തനങ്ങൾ മുഴുവൻ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സി.എ.ജി പറഞ്ഞിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു
കേരളത്തിന്റെ ക്രമസമാധാന നില തകർന്ന നിലയിലാണെന്നും വാളയാർ, പെരിയ കൊലപാതകം, വയലാർ കൊലപാതകങ്ങൾ പരാമർശിച്ച് നിർമ്മല സീതാരാമൻ ആരോപിച്ചു. കേരളമെങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
എസ്ഡിപിഐയുമായി ഇടത് സർക്കാരിന് രഹസ്യബന്ധമുണ്ട് ദൈവത്തിന്റെ സ്വന്തം നാട് മൗലികവാദികളുടെ നാടായി മാറി. ഹിന്ദു കൂട്ടക്കൊല നടന്ന മലബാർ കലാപം സർക്കാർ ആഘോഷമാക്കുകയാണ്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും ചോദ്യങ്ങൾക്കൊന്നും സർക്കാരിന് മറുപടിയില്ലെന്നും നിർമ്മല സീതാരാമൻ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി മുഖ്യമന്ത്രിയോട് ഈ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധത്തിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നിർമ്മല സീതാരാമൻ ഉന്നയിച്ചത്.