മഞ്ചേരി: സ്‌കൂളുകളും കോളേജുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ച് വിതരണത്തിന് കൊണ്ടുവന്ന
രണ്ട് കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി ഗുൽജാർ ഹുസൈനെ മഞ്ചേരി എക്‌സൈസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഞായറാഴ്ച 81 കുപ്പി ആംഫിറ്റമിനും രണ്ട് കിലോ കഞ്ചാവുമായി ആനക്കയത്ത് ഫാമിൽ ജോലിക്കെത്തിയ അസം സ്വദേശി ഷാജഹാൻ അലിയെ പിടികൂടിയിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ ഇ .ജിനീഷിന്റെ നേതൃത്വത്തിലുള്ള മഞ്ചേരി റേഞ്ച് എക്‌സൈസ് സംഘവും മലപ്പുറം എക്‌സൈസ് ഇന്റലിജൻസും ഇയാളോടൊപ്പം അസമിൽ നിന്ന് വന്നവരെ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഗുൽജാർ ഹുസൈൻ പാണ്ടിക്കാട് ടൗണിൽ കഞ്ചാവ് മൊത്തമായി വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന ഗുൽജാർ ഹുസൈനെ സമീപിച്ച എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഇയാൾ കഞ്ചാവ് വിൽക്കുമ്പോഴാണ് പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ വീണ്ടും ലഹരിക്കടത്തിൽ സജീവമാകുകയാണെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.ജിനീഷ് പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ പരിശോധനകളിൽ വന്ന ഇളവ് മുതലെടുത്താണ് പലരും ലഹരി കടത്തിയത്. അസം, ബീഹാർ, പശ്ചിമബംഗാൾ, ഝാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ നിരവധി പേർ ഇതിനകം പിടിക്കപ്പെട്ടു കഴിഞ്ഞു.