മലപ്പുറം: ജില്ലയിൽ വാഴക്കാട്, അരീക്കോട്, പരപ്പനങ്ങാടി പ്രദേശങ്ങളിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. ജില്ലാതല ദ്രുത പ്രതികരണ ടീം യോഗം ചേർന്ന് പ്രതിരോധ നടപടികൾ സ്വീകരിച്ചു.
വയറിളക്ക രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പകരുന്നത് മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗികളുടെ വിസർജ്ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും.
ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് ലക്ഷണങ്ങൾ കണ്ടു വരുന്നത്. ഒരാഴ്ചയോളം സമയം കൊണ്ടാണ് അപകടകരമായ രീതിയിൽ ബാക്ടീരിയ പെരുകുന്നത്. അതുകൊണ്ട് ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.വയറിളക്കം, രക്തവും പഴുപ്പും കലർന്ന മലം, അടിവയറ്റിലെ വേദന, പനി, ഛർദ്ദി, നിർജ്ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളിൽ ലക്ഷണങ്ങൾ കാണില്ല. പക്ഷേ അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്തു വരുന്നതിനാൽ രോഗം മറ്റുള്ളവർക്ക് പകരുന്നതിന് സാദ്ധ്യതയുണ്ട്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുക വഴി മരണം വരെ സംഭവിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കണം. പൂർണ്ണമായും വേവിച്ച ഭക്ഷണം കഴിക്കണം.
കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യണം.
ആഹാരസാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും പഴകിയ ആഹാരം കഴിക്കാതിരിക്കുകയും വേണം. ആഹാരസാധനങ്ങളിൽ ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കണം.
കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങൾ കഴിക്കണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കണം. മുട്ട പുഴുങ്ങുന്നതിന് മുമ്പ് നന്നായി കഴുകണം.
ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസർജ്ജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.
വയറിളക്കം ഉണ്ടായാൽ ഉടൻതന്നെ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം മുതലായവ കുടിക്കണം.
വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണം.
കൃത്യമായ ചികിത്സ തേടണം.
ഐസ്, ഐസ്‌ക്രീം, സിപ്പ് അപ്പ് മുതലായവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്താനാവശ്യമായ പരിശോധനകൾ നടത്തുന്നതിനും നിയമലംഘനം കാണുന്ന പക്ഷം ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകി
ഡോ. കെ. സക്കീന,
ഡി.എം.ഒ