s
ശബരി ആശ്രമം

മലമ്പുഴ: അകത്തേത്തറ ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷനാവും.
ഒന്നാംഘട്ടത്തിൽ 6800 ചതുരശ്രയടിയിൽ ഹോസ്റ്റൽ ബ്ലോക്ക്, ഓഫീസ്, കൺട്രോൾ മുറി, സെക്യൂരിറ്റി മുറി, കവാടം, കുളപ്പുര, നടപ്പാത, ലാൻഡ് സ്‌കേപ്പിങ് എന്നിവയാണ് ഒരുക്കിയത്. ഹോസ്റ്റൽ ബ്ലോക്കിൽ 36 കുട്ടികൾക്ക് താമസിക്കാനുള്ള 12 മുറികൾ, വാർഡന്റെ മുറി, സ്വീകരണമുറി, രോഗിമുറി, അടുക്കള, സ്റ്റോർ മുറി, ഡൈനിങ് ഹാൾ, ഷെഡ് എന്നിവ ഒന്ന് വീതവും രണ്ട് അതിഥി മുറികളും നാല് ശൗചാലയങ്ങളും ഉണ്ടാകും. സ്വീകരണമുറി, ഓഫീസ് ലോബി, ശൗചാലയം എന്നിവ ഉൾപ്പെടുന്നതാണ് ഓഫീസ്.
ആശ്രമത്തിലെ മരങ്ങൾ മുറിച്ചു മാറ്റാതെ പ്രകൃതിയുടെ സ്വാഭാവികത നിലനിറുത്തിയാണ് ഹോസ്റ്റൽ, ഓഫീസ്, കെട്ടിടങ്ങളുടെ നിർമ്മാണവും കുളം നവീകരണവും പൂർത്തിയാക്കിയത്.
നിലവിലുണ്ടായിരുന്ന അടുക്കളയോട് ചേർന്ന ഭാഗം പൊളിച്ചാണ് ഹോസ്റ്റൽ കെട്ടിടം പണിതത്. പഴമ നിലനിറുത്തിയാണ് മ്യൂസിയം നിർമ്മിക്കുന്നത്. 2019 ഒക്ടോബർ 21നാണ് ശിലാസ്ഥാപനം നടന്നത്.
അഞ്ചു കോടി ചെലവിൽ സാംസ്‌കാരിക വകുപ്പാണ് സ്മൃതി മണ്ഡപം നിർമ്മിക്കുന്നത്. ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് നിർമ്മാണ ചുമതല. 2.60 കോടിയാണ് ഒന്നാം ഘട്ടത്തിനായി വകയിരുത്തിയത്. രണ്ടാം ഘട്ടത്തിലാണ് സെമിനാർ ഹാളും ലൈബ്രറിയും പൂർത്തിയാക്കുക.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി മൂന്ന് തവണ സന്ദർശിച്ച ഇടമാണ് ശബരി ആശ്രമം. കസ്തൂർബാ ഗാന്ധിയോടൊപ്പം ഗാന്ധിജി താമസിച്ച അപൂർവം സ്ഥലങ്ങളിൽ ഒന്നാണിത്. ശ്രീനാരായണ ഗുരുവും മറ്റു സാമൂഹ്യ പരിഷ്‌കർത്താക്കളും സന്ദർശിച്ച സ്ഥലം കൂടിയാണ്. 1923ൽ ടി.ആർ.കൃഷ്ണസ്വാമി അയ്യരാണ് ആശ്രമം സ്ഥാപിച്ചത്.
വി.കെ.ശ്രീകണ്ഠൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ജില്ലാ കലക്ടർ മൃണ്മയി ജോഷി ശശാങ്ക്, ബ്ലോക്ക് പ്രസിഡന്റ് വി.ബിജോയ്, പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, ജി.ശങ്കർ, ഹരിജൻ സേവക് സംഘ് കേന്ദ്ര നിർവാഹക സമിതി അംഗം ഡോ.എൻ.രാധാകൃഷ്ണൻ, ഹരിജൻ സേവക് സംഘ് സംസ്ഥാന ചെയർമാൻ ഡോ.എൻ.ഗോപാലകൃഷ്ണൻ നായർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ടി.ആർ.സദാശിവൻ നായർ പങ്കെടുക്കും.