shaheeda-

പാലക്കാട്: കേരളത്തെ ഞെട്ടിച്ച്, ദൈവത്തിനുള്ള ബലിയെന്ന പേരിൽ ആറു വയസ്സുകാരനെ കഴുത്തറുത്തു കൊന്ന് പെറ്രമ്മയുടെ കൊടുംക്രൂരത. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശി സുലൈമാന്റെ ഭാര്യ ഷഹീദയാണ് (32) മൂന്നു മക്കളിൽ ഇളയവനായ ആമീൽ ഇഹ്സാനെ ഉറക്കത്തിൽ കൈകാലുകൾ ബന്ധിച്ച് കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയത്. സംഭവം ഷഹീദ തന്നെ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇവരെ ടൗൺ സൗത്ത് പെ‍ാലീസ് അറസ്റ്റ് ചെയ്തു. മൂന്നു മാസം ഗർഭിണിയാണ് ഷഹീദ.

ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഷഹീദയും ഇളയ മകനും ഒരു മുറിയിലും, സുലൈമാനും മറ്റു മക്കളായ ആദുൽ അത്തീഫ് (11), ആമീൽ ഐദീദ് (8) എന്നിവരും മറ്റൊരു മുറിയിലുമാണ് ഉറങ്ങിയത്. ഉറങ്ങിക്കിടന്ന മകനെ പുലർച്ചെ ഷഹീദ കുളിമുറിയിലേക്ക് എടുത്തുകൊണ്ടുപോയി കഴുത്തറുക്കുകയായിരുന്നു. തുടർന്ന് ജനമൈത്രി പൊലീസിന്റെ സഹായ നമ്പരിൽ വിളിച്ച് വിവരമറിയിച്ചു.

മൊബൈൽ നമ്പർ ലൊക്കേറ്റ് ചെയ്താണ് പൊലീസ് വീട്ടിലെത്തിയത്. വാതിലിൽ തട്ടിയപ്പോൾ പുറത്തേക്കു വന്ന ഷഹീദ,​ താൻ മകനെ ദൈവത്തിന് ബലി നൽകിയെന്ന് പറഞ്ഞു. പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടിയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊലീസാണ് സുലൈമാനെയും മറ്റു കുട്ടികളെയും വിളിച്ചുണർത്തി വിവരം ധരിപ്പിച്ചത്.

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. പൊലീസ് സർജൻ ഡോ.ഗുജ്‌റാളും ഫോറൻസിക് വിദഗ്ദ്ധരും പരിശോധിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കത്തി പൊലീസ് കണ്ടെടുത്തു.

കത്തി വാങ്ങിപ്പിച്ചത്

ഭർത്താവിനെക്കൊണ്ട്

ദിവസങ്ങൾക്കു മുമ്പാണ് സുലൈമാനോടു പറഞ്ഞ് ഷഹീദ അടുക്കളയിലേക്ക് പുതിയ കത്തി വാങ്ങിപ്പിച്ചത്. കഴിഞ്ഞ ദിവസം അയൽവാസികളിൽ നിന്ന് ജനമൈത്രി പൊലീസിന്റെ നമ്പർ ശേഖരിച്ചു. നേരത്തെ മദ്രസ അദ്ധ്യാപികയായിരുന്ന ഷഹീദയ്ക്ക് മക്കളോട് വലിയ സ്നേഹമായിരുന്നുവെന്നും കുടുംബ വഴക്കോ മറ്റു പ്രശ്നങ്ങളോ ഉള്ളതായി അറിയില്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഗൾഫിൽ നിന്ന് മാസങ്ങൾക്കു മുമ്പ് മടങ്ങിയെത്തിയ സുലൈമാൻ ഇപ്പോൾ നഗരത്തിൽ ടാക്സി ഡ്രൈവറാണ്.

................

മകനെ ദൈവത്തിന് ബലി നൽകിയെന്നാണ് ഷഹീദ ആവർത്തിക്കുന്നത്. ഇന്നലെ രാവിലെ തന്നെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്‌ത ശേഷമേ കൊലപാതക കാരണം കൂടുതൽ വ്യക്തമാകൂ.

-ആർ.വിശ്വനാഥ്, ജില്ലാ പൊലീസ് മേധാവി