s

ഷൊർണൂർ അടക്കമുള്ള മണ്ഡലങ്ങൾ ഇ.ശ്രീധരനായി പരിഗണിക്കുന്നു


ഒറ്റപ്പാലം: രാജ്യത്തിന്റെ 'മെട്രോമാൻ" ഇ.ശ്രീധരന്റെ ബി.ജെ.പി.യിലേക്കുള്ള കാൽവെയ്പ് അവിചാരിതവും അപ്രതീക്ഷിതവുമായി. നിളാതീരത്തെ കറുകപുത്തൂർ ഗ്രാമത്തിലെ വസതിയിൽ ഭക്തിയും നാമജപവും വിശ്രമവുമായി കഴിയാനാണിഷ്ടമെന്ന് പറഞ്ഞ് തിരക്കുകളിൽ നിന്നകന്ന ശ്രീധരൻ ഏവരെയും അതിശയിപ്പിച്ചാണ് പൊടുന്നനെ രാഷ്ട്രീയം തിരഞ്ഞെടുത്തത്. അതും കേരളത്തിലെ ഇടതു-വലത് മുന്നണികളെ വെട്ടിലാക്കി മൂന്നാം മുന്നണിയായ എൻ.ഡി.എ.യോടൊപ്പമെന്നതും പ്രത്യേകതയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോഡി, മോഹൻ ഭഗവത് മുതലായ ഉന്നതരുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിബന്ധം നിർണായക ഘട്ടത്തിൽ ബി.ജെ.പി.യും, ആർ.എസ്.എസും കേരളത്തിലെ മുന്നേറ്റത്തിനായി ഉപയോഗപ്പെടുത്തി എന്നതിന്റെ തെളിവ് കൂടിയാണ് ഈ രാഷ്ട്രീയ പ്രവേശനം. പൊതുസമ്മതരെ പാർട്ടിയോട് അടുപ്പിക്കണമെന്ന മോഡിയുടെ ആഹ്വാനം ശ്രീധരനിലൂടെ ഭംഗിയായി നിർവഹിക്കുകയാണ് കേരള ഘടകം. സെൻകുമാർ,​ ജേക്കബ് തോമസ് തുടങ്ങിയ വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും ഇപ്രാവശ്യം ബി.ജെ.പി.ക്കായി കളത്തിലിറങ്ങും.
റെയിൽവെ നഗരമായ ഷൊർണൂർ അടക്കം പല മണ്ഡലങ്ങളും ശ്രീധരനായി പരിഗണിക്കുന്നുണ്ട്. പാലക്കാട്,​ തിരുവനന്തപുരം,​ ജില്ലകളിലെ ഏതെങ്കിലും ഒരു സീറ്റിൽ ശ്രീധരനെ മത്സരിപ്പിക്കുമെന്ന നിഗമനത്തിലാണ് പാർട്ടി പ്രവർത്തകർ. ബി.ജെ.പി.ക്ക് വലിയ സ്വാധീനമില്ലെങ്കിലും വൈകാരികമായി എറണാകുളത്തോടും ശ്രീധരന് പ്രത്യേക താല്പര്യമുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപനത്തോടെ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.