k

പാലക്കാട്: കൊവിഡിനെ തുടർന്ന് അംഗൻവാടികളിലെ കുരുന്നുകൾ വീടുകളിൽ തന്നെയാണെങ്കിലും വേനൽചൂടിന്റെ കാഠിന്യം വർദ്ധിച്ചതിനെ തുടർന്ന് അവരുടെ ആരോഗ്യസുരക്ഷാ മുൻകരുതലുമായി ഐ.സി.ഡി.എസ് അധികൃതർ. അതത് അംഗൻവാടികളിലെ ജീവനക്കാർ കുട്ടികളുടെ വീടുകളിലെത്തി രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകുന്നതിനു പുറമെ ഗൂഗിൾ മീറ്റ് വഴിയും നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കൂടാതെ അംഗൺവാടികളിൽ കൃഷിചെയ്തിട്ടുള്ള ചീര, മുരങ്ങ, പച്ചക്കറികൾ എന്നിവയും കുട്ടികളുടെ പോഷകാഹാര സാധനങ്ങൾക്കൊപ്പം അംഗൺവാടി ജീവനക്കാർ വീട്ടിലെത്തിച്ച് നൽകുന്നുണ്ട്.

നൽകുന്ന നിർദ്ദേശങ്ങൾ

വെയിലത്ത് പുറത്ത് കളിക്കാൻ അനുവദിക്കരുത്

തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകുക

അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിപ്പിക്കുക

കുട്ടികൾ ഇരിക്കുന്ന ഭാഗത്ത് ഫാൻ പ്രവർത്തിപ്പിക്കുക

ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ കുട്ടികളെ വെയിൽ ഏൽക്കാതെ ശ്രദ്ധിക്കുക

കൊടുക്കുന്ന ഭക്ഷണങ്ങൾ കുട്ടികൾ കഴിച്ചുവെന്ന് ഉറപ്പുവരുത്തുക

പോഷകാഹാരങ്ങൾ

കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ അമൃതംപൊടി, ന്യൂട്രിബാർ മിഠായി, മിൽമ പാൽ എന്നിവയാണ് വിതരണം ചെയ്യുന്നത്. ആഴ്ചയിൽ ഒരുദിവസം 180 മില്ലീ ലിറ്റർ വീതമാണ് മിൽമയുടെ പാൽ നൽകുന്നത്. മൂന്നു മുതൽ ആറു വയസുവരെയുള്ള കുട്ടികൾക്കാണ് തേനമൃത് പദ്ധതിയുടെ ഭാഗമായി ന്യൂട്രിബാർ മിഠായി വിതരണം ചെയ്യുന്നത്. ഈ മിഠായി കഴിക്കുന്നതുവഴി പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ സാധിക്കും. അരി, ഗോതമ്പ്, ചോളം, റാഗി, നിലക്കടല, സോയാബീൻ, എള്ള്, പനം ശർക്കര, ഗ്ലൂക്കോസ്, പൊട്ടുകടല എന്നിവയാണ് മിഠായിയിൽ അടങ്ങിയിരിക്കുന്നത്. പത്തു ഗ്രാമിന്റെ രണ്ട് മിഠായിയാണ് ഒരോ കുട്ടികൾക്കും എല്ലാ മാസവും വിതരണം ചെയ്യുന്നത്. ഇവകൂടാതെ ചെറുപയർ, ഗോതമ്പ് എന്നിവയും നൽകുന്നുണ്ട്.

ആഹാരം ഉറപ്പുവരുത്തും

കുട്ടികൾക്ക് നൽകുന്ന ആഹാരസാധനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ട്. മണ്ണാർക്കാട് മേഖലയിൽ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി ലഭിച്ചിരുന്നു. ഇതേതുടർന്ന് ഗൂഗിൾ മീറ്റ് വഴി രക്ഷിതാക്കൾക്ക് ഇത്തരം പരാതികൾ പറയാനും അവസരം നൽകുന്നുണ്ട്. കൂടാതെ ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിൽതന്നെ കഴിക്കുന്ന കുട്ടികൾക്കുള്ള എല്ലാ പ്രശ്നങ്ങൾക്കും കൗൺസിലും നൽകി വരുന്നുണ്ട്.

-സി.ആർ.ലത, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ, പാലക്കാട്.