കോന്നി: ഗവ. മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ തുടങ്ങുന്നത് 15 ൽ നിന്നും പത്തിലേക്ക് മാറിയതോടെ ഒരുക്കങ്ങൾ ദ്രുതഗതിയിലായി. ആരോഗ്യ മന്ത്രി ഉദ്ഘാടന തീയതി നേരത്തേയാക്കി നല്കിയതോടെ എല്ലാ ക്രമീകരണവും വേഗത്തിലാക്കാൻ കെ യു.ജനീഷ് കുമാർ എം.എൽ.എ മെഡിക്കൽ കോളേജിൽ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി.
ജോലിക്ക് എത്തിച്ചേരുന്ന ജീവനക്കാർക്ക് താമസ സൗകര്യമൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. മെഡിക്കൽ കോളേജിന്റെ സമീപ പ്രദേശങ്ങളിൽ ഹോസ്​റ്റൽ, ഹോം സ്​റ്റേ സൗകര്യങ്ങൾ ഒരുക്കി ജീവനക്കാരെ താമസിപ്പിക്കാനാണ് പരിശ്രമിക്കുന്നത്.ഇന്നലെയും നിരവധി ജീവനക്കാർ പുതിയതായി ജോലിക്ക് ഹാജരായി. തൃശൂർ, കോഴിക്കോട് ഉൾപ്പടെയുള്ള മെഡിക്കൽ കോളേജുകളിൽ നിന്നാണ് ജീവനക്കാർ എത്തിക്കൊണ്ടിരി ക്കുന്നത്.
കിടത്തി ചികിത്സാ വാർഡുകൾ എം.എൽ.എയും, സൂപ്രണ്ടും മ​റ്റ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.എല്ലാ കിടക്കയ്ക്കും സമീപത്തായി രണ്ട് പ്ലഗ് പോയിന്റുകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരു പോയിന്റിൽ എല്ലായ്‌പ്പോഴും വൈദ്യുതി ലഭ്യമാകുന്ന നിലയിലാണ് ക്രമീകരണം. സംസ്ഥാനത്ത് ആദ്യമായി പേഷ്യന്റ് അലാം എല്ലാ കിടക്കയോടും ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. വയർലെസ് ഹാന്റ് സെ​റ്റ് മാതൃകയിലുള്ള അലാമിന്റെ കൺട്രോൾ യൂണി​റ്റ് രോഗി കൈയ്യിലെടുത്താൽ നഴ്‌സിംഗ് സ്​റ്റേഷനിൽ അറിയിപ്പ് ലഭിക്കുകയും ഉടൻ നഴ്‌സ് കിടക്കയ്ക്ക് സമീപം എത്തുന്ന നിലയിലുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കാരുണ്യ ഫാർമസിയുടെ നിർമ്മാണവും വേഗത്തിൽ പുരോഗമിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് ഔഷധങ്ങൾ ലഭ്യമാക്കുന്ന കാരുണ്യ കമ്യൂണി​റ്റി ഫാർമസി മെഡിക്കൽ കോളേജിനുള്ളിൽ തന്നെയാണ് സ്ഥാപിക്കുന്നത്.. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉദ്ഘാടനം നടത്തുകയെന്നും എം.എൽ.എ പറഞ്ഞു.