
കോന്നി: കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ മൂന്ന് മാസത്തിനകം പ്രവർത്തനമാരംഭിക്കും. ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചത്.കെ.എസ്.ആർ.ടി.സിക്കായി മാറ്റിവച്ച സ്ഥലം പഞ്ചായത്ത് കൈമാറാത്ത സാഹചര്യത്തിൽ സർക്കാർ ഉത്തരവിലൂടെ ഏറ്റെടുക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, കെ.എസ്.ആർ.ടി.സി എം.ഡി.ബിജു പ്രഭാകർ, ഓപ്പറേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.ടി.സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
യാർഡ് നിർമ്മാണം ഉടൻ തുടങ്ങും
യാഡ് നിർമ്മാണം, വൈദ്യുതീകരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കാനാവശ്യമായ 50 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് നല്കും. ഡിപ്പോ ആരംഭിക്കുന്നതിനായി കൂടുതൽ ഡ്രൈവർ, കണ്ടക്ടർ തസ്തിക അനുവദിക്കും.11 ഡ്രൈവർ തസ്തികയും 8 കണ്ടക്ടർ തസ്തികയുമാണ് കൂടുതലായി നല്കുക.
ഗവി - കുമളി ബസ് അടുത്താഴ്ച മുതൽ
മുടങ്ങി കിടക്കുന്ന ഗവി - കുമളി ബസ് സർവ്വീസ് അടുത്തയാഴ്ച പുനരാരംഭിക്കും. പത്തനംതിട്ടയിൽ നിന്ന് ഗവി സർവ്വീസ് മുടക്കമില്ലാതെ നടത്തും. കോന്നി ഗവ.മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സർവ്വീസ് ആരംഭിക്കും.