അരുവാപ്പുലം: ഐരവൺ അരുവാപ്പുലം പ്രദേശങ്ങളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്നതിന് 12.25 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരളാ ഇൻഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പഞ്ചായത്ത് ആസ്ഥിയായ വസ്തുവിലാണ് പാലം നിർമ്മിക്കുന്നത്. അതിനാൽ എൽ.എസ്.ജി.ഡി.എൻജിനിയറിംഗ് വിഭാഗം മേൽനോട്ടം നിർവഹിക്കും. കിലോമീറ്ററുകൾ താണ്ടിയുള്ള യാത്രയുടെ ബുദ്ധിമുട്ടുകൾ നിവേദനങ്ങളും, അവലാതികളുമായി നാട്ടുകാർ നിരവധി തവണ അധികാരികളുടെ മുന്നിൽ എത്തിച്ചിരുന്നു.അരുവാപ്പുലം, ഐരവൺ വില്ലേജുകളെ പാലം വഴി ബന്ധിപ്പിക്കുമ്പോൾ രണ്ടായി നിന്ന പഞ്ചായത്ത് പ്രദേശം ഒന്നായി മാറും. ഐരവൺ ഭാഗത്തുനിന്ന് ജനങ്ങൾക്ക് കോന്നി ചുറ്റാതെ പഞ്ചായത്തോഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലെത്താം. അരുവാപ്പുലം നിവാസികൾക്ക് മെഡിക്കൽ കോളേജിലുമെത്തിച്ചേരാൻ കഴിയും.
എത്രയും വേഗം പാലത്തിന്റെ ടെൻഡർ നടപടി പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.