
പത്തനംതിട്ട: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം പത്തനംതിട്ടയിലെ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ മന്ദിരം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 16 ന് വൈകിട്ട് 5 ന് ഉദ്ഘാടനം നടത്താനാണ് തീരുമാനം. പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് പ്രവർത്തനം രണ്ടാഴ്ച മുമ്പ് മാറ്റിയിരുന്നു. പഴയ ഓഫീസ് കെട്ടിടം നിന്ന ഭാഗത്താണ് യാർഡ് നിർമ്മിക്കുന്നത് . തൽക്കാലം യാർഡ് മണ്ണിട്ട് ഉറപ്പിക്കുക മാത്രമാണ് ചെയ്യുക . ബസുകൾ കയറി ഇറങ്ങി ഉറച്ച ശേഷം മാത്രമേ തറയിൽ പൂട്ടുകട്ട ഇട്ട് ഉറപ്പിക്കുകയുള്ളു. മാലിന്യ സംസ്‌കരണ പ്ലാന്റും , ശുചിമുറികളും ഇതുവരെ പൂർത്തിയായിട്ടില്ല . ഇതിന്റെ അറ്റകുറ്റ പണികൾ നടന്നുവരികയാണ്. 2015 സെപ്തംബറിലാണ് നിർമ്മാണം ആരംഭിക്കുന്നത്. കരാറുകാരന് കുടിശിക വന്നതോടെ പണികൾ പല തവണ മുടങ്ങിയിരുന്നു. പണികൾ പുർത്തിയാകും മുമ്പ് 2017 ജൂണിൽ 47 കടമുറികൾ ലേലം ചെയ്ത് നൽകിയിരുന്നു. ലേലത്തിൽ നിന്നും 5.50 കോടിയോളം രുപ ലഭിച്ചു.
ഒൻപത്‌കോടി രൂപ ചെലവഴിച്ചാണ് പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമിച്ചിട്ടുള്ളത്. ഇതിൽ രണ്ടരകോടി രൂപ അന്ന് എം.എൽ.എ യായിരുന്ന ശിവദാസൻ നായരുടെ ആസ്തി വികസനഫണ്ടിൽ നിന്നും ബാക്കി 6.54 കോടി കോർപറേഷന്റെ വകയുമാണ്. പുതിയ പ്രൈവറ്റ് ബ്സ് സ്റ്റാൻഡിന്റെ ഒരു ഭാഗത്താണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് താൽകാലികമായി പ്രവർത്തിക്കുന്നത്.