 
കോന്നി : കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം പുന:രാരംഭിക്കുന്നതിന്റെ ഭാഗമായി എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥ സംഘമെത്തി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ ഏറ്റെടുത്തിട്ടുള്ള സ്ഥലം സന്ദർശിച്ചത്.
മൂന്ന് മാസത്തിനകം ഡിപ്പോ പ്രവർത്തനമാരംഭിക്കാൻ ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനം എടുത്തിരുന്നു.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനമായത്.
കെ.എസ്.ആർ.ടി.സിക്കായി മാറ്റിവച്ച സ്ഥലം പഞ്ചായത്ത് കൈമാറാത്ത സാഹചര്യത്തിൽ സർക്കാർ ഉത്തരവിലൂടെ ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. യാഡ് നിർമ്മിക്കുകയും, ഇലക്ട്രിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്താൽ മാത്രമേ ഡിപ്പോ ആരംഭിക്കാൻ കഴിയൂ. എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.
എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിനാണ് നിർമ്മാണ മേൽനോട്ടം. 30 ബസുകൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യങ്ങളോടുകൂടിയ യാഡാണ് നിർമ്മിക്കുക. ടെർമിനലിൽ ഒരേ സമയം 5 ബസുകൾ പാർക്ക് ചെയ്യാൻ കഴിയും. 6 ബസ് ഒരേസമയം മെയിന്റനൻസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സ്വകാര്യ വ്യക്തിയുടെ തർക്കമുള്ള ഭൂമി ഒഴിവാക്കിയായിരിക്കും നിർമ്മാണം നടത്തുക.
എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർ എസ്.അജിത്കുമാർ, കെ.എസ്.ആർ.ടി.സി കോട്ടയം സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ കെ.അഫ്‌സൽ ബാബു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
എത്രയും വേഗം ഡിപ്പോ യാഥാർത്ഥ്യമാക്കും. എല്ലാവിധ തടസങ്ങളും നിയമപരമായി തന്നെ ഒഴിവാക്കി കോന്നിയുടെ പ്രധാന വികസന ആവശ്യം നടപ്പിലാക്കും.
കെ.യു.ജനീഷ് കുമാർ എം.എൽ.എ