തിരുവല്ല: നഗരത്തിലെ ഔട്ടർ റിംഗ് റോഡ് വികസനത്തിലെ അവസാനഘട്ടമായ കാവുംഭാഗം - തുകലശേരി റോഡ് നവീകരിക്കാൻ ടെണ്ടറായി. കഴിഞ്ഞ സെപ്തംബറിലാണ് റോഡ് നിർമ്മിക്കാൻ 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. തിരുവല്ല -മാവേലിക്കര റോഡിൽ കാവുംഭാഗത്ത് നിന്ന് തുടങ്ങി ശ്രീവല്ലഭ ക്ഷേത്രത്തിന് മുന്നിലൂടെ എം.സി. റോഡിലെ ആഞ്ഞിലിമൂട് ജംഗ്ഷൻ വരെ 4.97 കിലോമീറ്റർ ദൂരമുണ്ട്. നിലവിൽ റോഡിന്റെ പലഭാഗത്തും വീതി കുറവാണ്. ചിലയിടങ്ങളിൽ നാലുമീറ്റർ മാത്രമാണുള്ളത്. സൗജന്യമായി സ്ഥലം കിട്ടിയാൽ പത്തുമീറ്റർ വരെ വീതിയിൽ റോഡ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഓടയും നടപ്പാതയും എല്ലാം ഉൾപ്പെടും.

തിരക്കൊഴിവാക്കി എളുപ്പത്തിൽ പ്രവേശിക്കാം

നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ റിംഗ് റോഡായി ഉപയോഗിക്കുന്നതിന് വിഭാവനം ചെയ്തിട്ടുള്ള റോഡിലൂടെ കാവുംഭാഗത്ത് നിന്ന് നഗരത്തിലെ തിരക്കൊഴിവാക്കി എം.സി റോഡിൽ പ്രവേശിക്കുന്നതിനും ആഞ്ഞിലിമൂട് -മഞ്ഞാടി റോഡുവഴി റ്റി. കെ റോഡിലേക്ക് പ്രവേശിക്കാനും സാധിക്കും. ഇതിനോട് ചേർന്ന് പള്ളിവേട്ടയാൽ മുതൽ ഇരമല്ലിക്കര വരെ പണികൾ പൂർത്തിയാകുന്ന റോഡിന്റെ നിർമ്മാണവും പൂർത്തിയാകുന്നതോടെ പ്രാവിൻകൂട് -മാവേലിക്കര റോഡിലെ ആലുംതുരുത്തിയിൽ നിന്ന് ബൈപ്പാസായി ഉപയോഗിക്കുവാൻ സാധിക്കും. കാവുംഭാഗം - മുത്തൂർ റോഡിലൂടെ തുകലശേരിയിൽ നിന്ന് ടൗണിൽ കയറാതെ തന്നെ മുത്തൂരിൽ എത്താനും സാധിക്കും. ടെണ്ടർ നടപടികൾ പൂർത്തിയായതോടെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാനാകുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.

-----------------------------

-4.97 കിലോമീറ്റർ ദൂരം

-5 കോടി അനുവദിച്ചു

-ടെണ്ടർ നടപടി പൂർത്തിയായി

-----------------------

ബി.എം.ആൻഡ് ബി.സി ടാറിംഗ് നടത്തി ഉന്നത നിലവാരത്തിൽ പൂർത്തിയാക്കാനാണ് തുക അനുവദിച്ചിട്ടുള്ളത്. നിർമ്മാണം ഉടൻ ആരംഭിക്കും

മാത്യു ടി.തോമസ്

(എം.എൽ.എ)