തിരുവല്ല: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ കുറുകെ കടക്കാനായി മേൽപ്പാലത്തിലേക്ക് കയറാനും ഇറങ്ങാനുമായി സ്ഥാപിച്ച എസ്കലേറ്റർ പ്രവർത്തിച്ചു തുടങ്ങി. ആന്റോ ആന്റണി എം.പി.യും രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യനും ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ,മുൻസിപ്പൽ കൗൺസിലർമാരായ മാത്യൂസ് ചാലക്കുഴി, ശോഭ വിനു,ഡോ.റെജിനോൾഡ് വർഗീസ്,അസി.റെയിൽവേ ഡിവിഷണൽ മാനേജർ പി.ബെന്നി, കൊമേഴ്‌സ്യൽ മാനേജർ ഡോ.രാജേഷ് ചന്ദ്രൻ, സ്റ്റേഷൻ മാനേജർ ടി.എസ്.സജി, മുൻ ചെയർമാൻ ആർ.ജയകുമാർ,റെജി തോമസ്,സെബാസ്റ്റ്യൻ കാടുവെട്ടൂർ എന്നിവർ പങ്കെടുത്തു. എസ്‌കലേറ്റർ പ്രവർത്തനം തുടങ്ങിയതോടെ പ്രായമായവർക്കും ശാരീരിക വൈകല്യമുള്ളവർക്കും മേൽപ്പാലത്തിലൂടെ അക്കരെയിക്കരെ പോകാൻ സഹായകമാണ്. രണ്ട് എം.പി.മാരുടെ ഫണ്ടിൽനിന്ന് ഒരുകോടി രൂപ വീതം ചെലവഴിച്ചാണ് എസ്‌കലേറ്ററിന്റെ പണി പൂർത്തിയാക്കിയത്. റെയിൽവേ മന്ത്രാലയം 1.65 കോടി ചെലവഴിച്ചാണ് നടപ്പാലം നിർമിച്ചത്. 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ലിഫ്റ്റുകളുടെ പണികളും അവസാനഘട്ടത്തിലാണ്. രണ്ട് മാസത്തിനുള്ളിൽ ഇവയുടെ പ്രവർത്തനവും ആരംഭിക്കും.