മലയാലപ്പുഴ: കിഫ്ബിയിൽ ഉൾപ്പെടുത്തി 17 കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിച്ച അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡ് അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ നാടിന് സമർപ്പിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ, അട്ടച്ചായ്ക്കൽ ജംഗ്ഷനിൽ ആരംഭിച്ച് ചെങ്ങറ ഹാരിസൺ എസ്റ്റേറ്റിലൂടെ പുതുക്കുളം, തലച്ചിറ വഴി കുമ്പളാംപൊയ്കയിൽ എത്തിച്ചേരുന്ന റോഡാണിത്. 13 കിലോ മീറ്റർ നീളവും 5.5 മീറ്റർ വീതിയുമുള്ള റോഡ് 15 വർഷങ്ങൾക്ക് ശേഷം ഉണ്ടായേക്കാവുന്ന വാഹന പെരുപ്പവും കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വിവിധയിടങ്ങളിൽ സംരക്ഷണ ഭിത്തിയും 2145 മീറ്ററിൽ ഓടയും 8038 മീറ്റർ ഐറിഷ് റോഡയും നിർമ്മിച്ചിട്ടുണ്ട്. അപകട സാദ്ധ്യത കുറയ്ക്കാൻ ക്രാഷ് ബാരിയറും ,റോഡ് മാർക്കിങ്ങുകളും സീബ്രലൈനുകളും രാത്രികാല അപകടം കുറയ്ക്കാൻ റോഡ് സ്റ്റഡുകളും സ്ഥാപിച്ചിട്ടുണ്ട്.

ശബരിമല തീർത്ഥാടകർക്കും ഏറെ ഗുണം

മലയാലപ്പുഴ ക്ഷേത്രത്തിലേക്കും റാന്നി ഭാഗങ്ങളിൽ നിന്ന് കോന്നി മെഡിക്കൽ കോളജിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്.ശബരിമല തീർത്ഥാടകർക്ക് ഏറെ ഗുണം ചെയ്യുന്ന റോഡ് ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗവി, അടവി, ആനക്കൂട് എന്നിവടങ്ങളിൽ എത്തിച്ചേരാനും ഏറെ ഗുണം ചെയ്യുന്നതാണ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഈ റോഡ്. അട്ടച്ചായ്ക്കൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാഹുൽ വെട്ടൂർ, സുജാത അനിൽ , പഞ്ചായത്തംഗങ്ങളായ ബിജു പുതുക്കളം, തുളസി മോഹൻ, ജോയിസ് ഏബ്രഹാം, രജനീഷ് മുക്കുഴി, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സി.എൻജിനിയർ എസ്. റസീന,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.എസ് ഗോപിനാഥൻ, എ.കെ വിജയൻ തുടങ്ങിയവർ സംസാരിച്ചു.

-നിർമാണച്ചെലവ് 17 കോടി

- 13 കിലോ മീറ്റർ നീളവും 5.5 മീറ്റർ വീതി