20-kayyettam
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സർക്കാർ ഭൂമിയെന്ന് തെറ്റിദ്ധരിച്ച് കയ്യേറ്റം

കൂടൽ: പുന്നമൂട്ടിൽ അഞ്ച് വർഷം മുമ്പ് എ.വി.റ്റി. കമ്പനി സ്വകാര്യ വ്യക്തിക്ക് വിറ്റ ഭൂമി സർക്കാർ ഭൂമിയെന്ന് തെറ്റിദ്ധരിച്ച് ഒരു സംഘം ആളുകൾ കൈയേറാൻ ശ്രമിച്ചു. .വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.പുന്നമൂട് തേമ്പാമണ്ണിൽ ലിംബ്രി ഡിവിഷൻ പത്ത് ഏക്കറിന് സമീപം എ. വി. ടി യുടെ റബർ എസ്റ്റേറ്റിനോട് ചേർന്ന ഭൂമിയാണ് കൊല്ലം,പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള സ്ത്രീകളും, പുരുഷന്മാരും അടങ്ങുന്ന പതിനാല് പേർ കൈയേറാൻ ശ്രമിച്ചത്. രാത്രിയിൽ ഇവിടെ എത്തിയവർ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം വെട്ടിത്തെളിച്ച് കുടിൽ കെട്ടുകയും പാചകം ചെയ്യുകയും ചെയ്തു.സംഭവം അറിഞ്ഞതിനെ തുടർന്ന് കോന്നി തഹൽസീദാർ,സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ .എസ്. പി,കൂടൽ പൊലീസ് എന്നിവർ അടങ്ങുന്ന സംഘം സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി കൈയേറ്റം ഒഴിപ്പിക്കുകയും ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. ഭൂമിയില്ലാതിരുന്ന ഇവർക്ക് സർക്കാർ കാസർഗോട് , ഇടുക്കി ജില്ലകളിൽ ഭൂമി അനുവദിച്ചിരുന്നു.എന്നാൽ ഈ ഭൂമി വാസയോഗ്യമല്ലെന്ന് ആരോപിച്ചാണ് ഇവർ ഭൂമി കൈയേറാൻ ശ്രമിച്ചത്.സ്വകാര്യ വ്യക്തിയുടെയും സർക്കാരിന്റെയും ഭൂമി ചേർന്ന് കിടന്നിരുന്ന സ്ഥലത്ത് സർക്കാർ സ്ഥാപിച്ച ബോർഡ് കണ്ട് തെറ്റിദ്ധരിച്ച് കൈയേറിയതാണ്..ഇവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിന് തിങ്കളാഴ്ച മൂന്ന് മണിക്ക് കോന്നി താലൂക്ക് ഓഫിസിൽ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ചു വർഷങ്ങൾ്ക്ക് മുമ്പും ഇവിടെ സമാന രീതിയിൽ ഭൂമി കൈയേറാൻ ശ്രമം നടന്നിരുന്നു.