പത്തനംതിട്ട: ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് പുലർത്തി ജില്ലയിലെ ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾകൂടി ശുചിത്വ പദവിയിലേക്ക്. ഇതോടെ ജില്ലയിൽ ശുചിത്വ പദവി നേടിയ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 42 ആയി. രണ്ട് നഗരസഭകളും രണ്ട് ബ്ലോക്കുകളും ജില്ലയിൽ ശുചിത്വ പദവി നേടി. ഗ്രാമപഞ്ചായത്ത്തല പ്രഖ്യാപനം കൊറ്റനാട് പഞ്ചായത്തിൽ രാജു ഏബ്രഹാം എം.എൽ.എ നിർവഹിച്ചു. ഇരവിപേരൂർ, കവിയൂർ, കൊറ്റനാട്, മല്ലപ്പുഴശേരി, നാരങ്ങാനം, കടമ്പനാട്, ചിറ്റാർ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് രണ്ടാംഘട്ട പ്രഖ്യാപനം നടന്നത്. തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻമാരാണ് ഈ പഞ്ചായത്തുകളിൽ പ്രഖ്യാപനം നടത്തിയത്. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷൻ, അയ്യങ്കാളി തൊഴിലുറപ്പ് മിഷൻ, കുടുംബശ്രീ എന്നിവയുടെ സംയുക്ത പ്രവർത്തനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവി പ്രഖ്യാപനത്തിലേക്കു നയിച്ചത്. വരും ദിവസങ്ങളിൽ ദ്രവവാതക മാലിന്യ സംസ്‌കരണത്തിലും മികവ് തെളിയിച്ച് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂർണ ശുചിത്വ പദവിയിലേക്ക് എത്തിക്കാനുളള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ് പറഞ്ഞു.