
ബസ് റൂട്ട് പരിഷ്കരണം യാത്രക്കാരോട് ആലോചിക്കാതെയെന്ന് ആക്ഷേപം
കുന്നത്തൂർ : തിരുവനന്തപുരത്ത് നിന്ന് കുന്നത്തൂരിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവീസ് പുനരാരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. തലസ്ഥാനത്തു നിന്ന് മെഡിക്കൽ കോളേജ് വഴി കുന്നത്തൂരിലേക്ക് ട്രാൻ. ബസ് വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ടി. നാണുമാസ്റ്റർ എം.എൽ.എ ആയിരിക്കേ വർഷങ്ങൾക്കു മുമ്പ് അനുവദിച്ച സർവീസാണിത്. ഏതാനും വർഷം മുമ്പ് സർവീസിന്റെ റൂട്ട് അധികൃതർ പരിഷ്കരിച്ചു. തിരുവനന്തപുരം റദ്ദാക്കിയ ശേഷം എറണാകുളം അമൃത എന്ന റൂട്ടിലേക്ക് സർവീസ് മാറ്റുകയായിരുന്നു. തുടർന്ന് രാവിലെ എട്ടോടെ കരുനാഗപ്പള്ളിയിൽ നിന്ന് കുന്നത്തൂരിലെത്തുന്ന ബസ് ഉടൻ തന്നെ എറണാകുളത്തേക്ക് പുറപ്പെടുമായിരുന്നു. യാത്രക്കാരോട് ആലോചന നടത്താതെയായിരുന്നു ഈ പരിഷ്കരണം. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ ഈ സർവീസും നിലച്ചു. ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാനത്തേക്കും പോകേണ്ടവർ കെ.എസ്.ആർ.ടി.സി ബസില്ലാതെ വലയുകയാണ്.
യാത്രക്കാർ ദുരിതത്തിൽ
തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് വൈകിട്ടോടെ പുറപ്പെടുന്ന ബസ് മെഡിക്കൽ കോളേജ്, ആറ്റിങ്ങൽ, ചാത്തന്നൂർ, കൊട്ടിയം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ഭരണിക്കാവ് വഴി രാത്രി പത്തോടെ കുന്നത്തൂരിൽ എത്തുന്ന സ്റ്റേ സർവീസായിരുന്നു. അടുത്ത ദിവസം രാവിലെ ഏഴോടെ പുറപ്പെടുന്ന ബസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ട രോഗികൾക്കും മറ്റ് യാത്രക്കാർക്കും ഏറെ ഉപകാരപ്രദമായിരുന്നു. സർവീസ് നിലച്ചതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്.
യാത്രക്കാരുടെ തിരക്ക്
കളക്ഷനിൽ വൻ റെക്കാർഡ് സൃഷ്ടിച്ച സർവീസു കൂടിയായിരുന്നു ഇത്. കരുനാഗപ്പള്ളിയിൽ നിന്ന് രാത്രി കാലത്ത് ഭരണിക്കാവ് ഭാഗത്തേക്കുള്ള അവസാന സർവീസായതിനാൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ബസ് ജീവനക്കാർക്ക് വിശ്രമിക്കുന്നതിനും മറ്റും മതിയായ സൗകര്യങ്ങൾ കുന്നത്തൂർ പഞ്ചായത്ത് ലൈബ്രറി ഹാളിൽ ലഭ്യമാക്കിയിരുന്നു.