photo
അനീസ്ഖാൻ നെടുവത്തൂരിലെ ബാർബർഷോപ്പിൽ മുടിവെട്ടുന്നു

കൊല്ലം:ഗാനമേള ട്രൂപ്പുകളിലെ മിന്നുംതാരം. ആൽബങ്ങളുടെയും ഷാേർട്ട്ഫിലിമുകളുടെയും ഗായകൻ. ഇരുപത്തിയഞ്ചു വർഷം അതു മാത്രമായിരുന്നു അനീസ്ഖാന്റെ ലോകം.
കോട്ടയം മെഗാ ബീറ്റ്സിൽ ഓൾ റൗണ്ടർ ഗായകനായി മിന്നുമ്പോഴാണ് കൊവിഡിന്റെ വരവ്.
അതോടെ കൊട്ടാരക്കര നെടുവത്തൂരിൽ ബ്യൂട്ടി പാർലറിട്ട് മുടിവെട്ടുകാരനായി. കൈയിലെടുത്ത കത്രികയുടെ താളത്തിൽ പാട്ടുപാടി ആരാധകരെ നേടുകയാണ് അനീസ് ഖാൻ. മുടിവെട്ടാനും താടി വടിക്കാനും എത്തുന്നവരാണ് ആസ്വാദകർ. ലൈവ് പാട്ട് നാടാകെ സൂപ്പർഹിറ്റാണ് !. കടയിലെത്തുന്നവർ ആവശ്യപ്പെടുന്ന പാട്ടുകൾ പാടാനും മടിയില്ല.
കോതമംഗലം ചെളിക്കുഴിത്തണ്ട് വാടാചിറയിൽ പരേതരായ പി.കെ. തങ്കപ്പന്റയും കാർത്ത്യായനിയുടെയും നാല് മക്കളിൽ മൂന്നാമനാണ്. പതിനാല് വർഷം മുൻപ് കൊട്ടാരക്കര കോട്ടാത്തല മൂഴിക്കോട് ശ്രുതി ഭവനിൽ ശ്രുതിയെ വിവാഹം ചെയ്തതോടെയാണ് കൊട്ടാരക്കരയിൽ സ്ഥിരതാമസമാക്കിയത്. ഗാനമേള കേൾക്കാനെത്തിയ ശ്രുതിക്ക് ഗായകനോട് തോന്നിയ പ്രണയം വിവാഹത്തിലെത്തി. മക്കൾ അനുപല്ലവിയും ചരണും അച്ഛന്റെ കലാവാസനകളോടൊപ്പം ചേർന്ന് വളരുകയാണ്.
തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് ഗാനഭൂഷണം പാസായിട്ടുള്ള അനീസ് ഖാൻ വേദികളിൽ ഹിന്ദി പാട്ടുകളാണ് കൂടുതൽ പാടുക.
പണ്ട് അച്ഛൻ മുടിവെട്ടിയിരുന്നതിന്റെ ബാലപാഠങ്ങൾ ഓർത്തെടുത്താണ് മുടിവെട്ടിലേക്ക് തിരിഞ്ഞത്. ഒപ്പം ബ്യൂട്ടീഷ്യനായി. അറുന്നൂറ് മുതൽ ആയിരം രൂപവരെ ദിവസം വരുമാനമുണ്ട്. എങ്കിലും മനസ് മന്ത്രിക്കുന്നത് പാട്ട് മറന്നൊന്നിനും വയ്യെന്നാണ്.


''
മുടിവെട്ടിലൂടെ വരുമാനം ലഭിക്കുന്നുണ്ട്. എങ്കിലും ഉത്സവ സീസണിൽ ഗാനമേളകൾ നടത്താൻ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്. സിനിമയിൽ പാടണമെന്ന ആഗ്രഹവും ബാക്കിയാണ്.

അനീസ് ഖാൻ