
ഉദ്ഘാടനം ഇന്ന് വൈകിട്ട്
കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് കുത്തിപ്പേകാൻ മലയോര ഹൈവേ യാഥാർത്ഥ്യത്തിലേക്ക്. പൂർത്തീകരണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ അഗസ്ത്യക്കോട് വരെയും ആലഞ്ചേരി-കുളത്തൂപ്പുഴ-മടത്തറ വഴി ചല്ലിമുക്ക് വരെയുമാണ് മലയോര ഹൈവേ. കിഫ്ബിയുടെ ധനസഹായത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.
സംരക്ഷണഭിത്തികൾ, കാൽനട യാത്രയ്ക്കായി ഇന്റർലോക്ക് ചെയ്ത നടപ്പാതകൾ, ഓടകൾ, കലുങ്കുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ നാൽപ്പതോളം ബസ് ഷെൽട്ടറുകൾ, വാഹന യാത്രക്കാർക്കായി വൺ വേ സൈഡ് അമിനിറ്റി സെന്ററും പൂർത്തീകരിച്ചു. ടോയ്ലെറ്റ്, ലഘു ഭക്ഷണശാല, വിശ്രമമുറി, വാഹന പാർക്കിംഗിനുള്ള സൗകര്യം എന്നിവയും അമിനിറ്റി സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
കുളത്തൂപ്പുഴ മാർക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ. രാജു, ഡോ. ടി.എം. തോമസ് ഐസക്, എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, മുല്ലക്കര രത്നാകരൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.
കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, പുനലൂർ നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. അനിൽകുമാർ, ജിഷ മുരളി, എസ്. ബൈജു, ടി. അജയൻ, എം.എസ്.മുരളി തുടങ്ങിയവർ പങ്കെടുക്കും.
ആകെ ചലവ്: 201.67 കോടി
ദൂരം: 46.01 കിലോ മീറ്റർ
വീതി: 10 മീറ്റർ