aada
ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ ആട്

ചാത്തന്നൂർ: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അതിക്രമിച്ചെത്തിയവർ ആടിന്റെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചു. കല്ലുവാതുക്കൽ നടുക്കൽ കൃപ അരുണിൽ സുജയുടെ ആടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണിനും ദേഹത്തും പൊള്ളലേറ്റ ആടിന് ഇരുകണ്ണുകളുടെയും കാഴ്ചശക്തി നഷ്ടമായി. ദേഹത്തുനിന്ന് തൊലി അടുർന്നുവീഴുന്ന അവസ്ഥയിലാണ്.

ചാത്തന്നൂർ ബി.ആർ.സിയിൽ ഭിന്നശേഷി വിദ്യാർത്ഥികളെ കരകൗശല വിദ്യകൾ പരിശീലിപ്പിക്കുന്ന താത്കാലിക അദ്ധ്യാപികയാണ് സുജ. കഴിഞ്ഞദിവസം കൊല്ലത്തെ ബന്ധുവീട്ടിൽ പോയി തിരികെയെത്തിയപ്പോഴാണ് ആടിന്റെ ദേഹത്ത് നിറവ്യതാസവും അസ്വാഭാവിക പെരുമാറ്റവും ശ്രദ്ധിച്ചത്.

തുടർന്ന് കല്ലുവാതുക്കൽ മൃഗാശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ആസിഡ് ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്.

സുജയുടെ രണ്ട് മക്കളിൽ ഒരാൾക്ക് കാഴ്ചത്തകരാറുണ്ട്. തുച്ഛമായ ശമ്പളം ജീവിതച്ചെലവിനും മകളുടെ ചികിത്സയ്ക്കും മതിയാകാതെ വന്നതോടെയാണ് ആടിനെയും ഒരു ജോഡി മുയലിനെയും പക്ഷികളെയും വളർത്താൻ ആരംഭിച്ചത്. സംഭവത്തിൽ പാരിപ്പള്ളി പൊലീസ് കേസെടുത്തു. ബന്ധുക്കൾ തമ്മിലുള്ള വഴക്കാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.