
കൊല്ലം: മൂർഖൻ വിഷം ഉപയോഗിക്കുന്നതിൽ പിശുക്ക് കാണിക്കുന്ന പാമ്പ് എന്ന നിലയിൽ ഒരാളെ രണ്ട് പ്രാവിശ്യം കടിച്ചുവെന്നത് വിശ്വസിക്കാനാവില്ലെന്ന് കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫീസർ ഡോ. ജെ. കിഷോർകുമാർ. ഉത്ര വധക്കേസ് വിചാരണയിൽ സാക്ഷിയായി മൊഴി നൽകുകയായിരുന്നു അദ്ദേഹം.
കടികൾ രണ്ടും ഒരേ സ്ഥലത്താണെന്നത് കൈകൾ ചലിച്ചിരുന്നില്ല എന്നതാണ് കാണിക്കുന്നത്. മൂർഖൻ പാമ്പുകൾ ജനൽ വഴി കയറണമെങ്കിൽ അതിന്റെ മൂന്നിലൊന്ന് ഉയരമുള്ളതായിരിക്കണം. ഉത്രയെ ആദ്യം കടിച്ച അണലി ഒരു കാരണവശാലും മുകളിലേക്ക് കയറി രണ്ടാം നിലയിലെത്തിയെന്നത് വിശ്വസിക്കാനാവില്ല. ഉത്രയെ പാമ്പ് കടക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയിൽ അംഗമായിരുന്നുവെന്നും സ്വഭാവികമായി പാമ്പ് കടക്കാൻ സാദ്ധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി.
അണലി കടച്ച ശേഷം കൊണ്ടുവരാൻ താമസിച്ചതിന് കാരണം ചോദിച്ചപ്പോൾ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയ ആൾ തൃപ്തികരമായ മറുപടി തന്നില്ലെന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് മൊഴി നൽകി. ഇൗ സമയമത്രയും ഉത്ര വേദന കൊണ്ടു കാലിൽ അടിച്ചു കരയുകയായിരുന്നുവെന്നും പ്രാഥമികമായി മരുന്നുകൾ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തുവെന്നും മൊഴി നൽകി.
അത്യാസന്ന നിലയിൽ ഒരു സ്ത്രീയെ കൊണ്ടുവന്നുവെന്നറിഞ്ഞ് മുറിയിൽ ചെന്നപ്പോൾ ഭർത്താവ് എന്തോ കൈയിൽ കടിച്ചതാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി എന്ന് അഞ്ചൽ സെന്റ് ജോൺസ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീന ബദർ മൊഴി നൽകി. പരിശോധനയിൽ ജീവന്റെ യാതൊരു ലക്ഷണവും കണ്ടില്ല. കൈകൾ ആൾക്കഹോൾ സ്വാബ് കൊണ്ടു തുടച്ചപ്പോൾ രക്തം കട്ടപിടിച്ച ഭാഗത്ത് രണ്ട് കടിയുടെ പാടുകൾ കണ്ടെത്തി. പിന്നീട് അമ്മ അകത്തുവന്നപ്പോഴാണ് ഉത്രയെ മുൻപ് അണലി കടിച്ച വിവരം മനസിലാക്കിയതെന്നും മൊഴി നൽകി. ഉത്രയുടെ അച്ഛനോട് മരണപ്പെട്ട വിവരം പറഞ്ഞപ്പോൾ വീട്ടിൽ പാമ്പിനെ കണ്ടുവെന്ന് പോയി നോക്കിയവർ പറഞ്ഞുവെന്നും അത് മൂർഖനായിരുന്നുവെന്ന് പറഞ്ഞതായും മൊഴി നൽകി. ചൊവ്വാഴ്ച സാക്ഷി വിസ്താരം തുടരും.