photo
എഴുകോൺ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന വാടക കെട്ടിടം

1.65 കോടി രൂപ അനുവദിച്ചു

കൊല്ലം: എഴുകോൺ പൊലീസ് സ്റ്റേഷന്റെ ദുരിതങ്ങൾക്ക് മോക്ഷമാകുന്നു. പുതിയ ബഹുനില മന്ദിരം നിർമ്മിക്കുന്നതിന് 1.65 കോടി രൂപ അനുവദിച്ചതിന് ഭരണാനുമതിയായി. അറുപറക്കോണം വെട്ടിലക്കോണത്ത് അനുവദിച്ച 20 സെന്റ് ഭൂമിയിലാണ് പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുക. കെ.ഐ.പി വക ഭൂമി നേരത്തേതന്നെ ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു.

സൗകര്യങ്ങളോടെ

ഹൈടെക് സൗകര്യങ്ങളോടെയാണ് പുതിയ മന്ദിരം നിർമ്മിക്കുക. ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ, ക്രമസമാധാന ചുമതലയുടെ സബ് ഇൻസ്‌പെക്ടർ എന്നിവർക്കുള്ള പ്രത്യേക ക്യാബിനുകൾ, ഹെഡ് കോൺസ്റ്റബിൾമാരുടെയും റൈറ്റർമാരുടെയും മുറികൾ, സ്ത്രീകൾ,പുരുഷന്മാർ, ട്രാൻസ്ജൻഡറുകൾ എന്നിവർക്കുള്ള പ്രത്യേക ലോക്ക് അപ്പുകൾ, സി.സി.ടി.വി കൺറോൾ മുറി, വയർലെസ്‌ മുറി, സന്ദർശകരുടെ വിശ്രമമുറികൾ, ടൊയ്ലറ്റുകൾ എന്നിവ സജ്ജമാക്കും. ഒന്നാംനിലയിൽ ക്രൈം സബ് ഇൻസ്‌പെക്ടറുടെ കാബിൻ, സാക്ഷികളുടെ വിസ്താരമുറി, റിക്കാർഡ് മുറി, റഫറൻസ് ലൈബ്രറി, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടൊയ്ലറ്റുകൾ, റിക്രീയേഷൻ റൂം എന്നിവയുമാണ് സജ്ജീകരിക്കുക. പൊലീസ് ഉദ്യോഗസ്ഥർക്ക്(വനിതകൾക്ക് പ്രത്യേകം) വിശ്രമ മുറികൾ, ഭക്ഷണശാല, ടൊയ്ലറ്റുകൾ, പ്രാഥമിക ശുശ്രൂഷാ സംവിധാനം, മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം എന്നിവയുമൊരുക്കും.

പൊളിഞ്ഞ കെട്ടിടത്തിൽ നിന്നും മോക്ഷം

ആൾതാമസമില്ലാതെ കിടന്ന വീടാണ് അറ്റകുറ്റപ്പണികൾ നടത്തി 2005ൽ എഴുകോൺ പൊലീസ് സ്റ്റേഷനുവേണ്ടി ഒരുക്കിയെടുത്തത്. രണ്ടുതവണ ചില്ലറ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെങ്കിലും സ്ഥിതി പരിതാപകരമാണ്. ഇടുങ്ങിയ മുറികളിലാണ് പൊലീസ് ഓഫീസർമാർക്കുള്ളത്.സി.ഐയും എസ്.ഐമാരുമടക്കം അൻപതിൽപ്പരം പൊലീസ് ഉദ്യോഗസ്ഥരാണ് നിന്നുതിരിയാനിടമില്ലാത്ത സ്റ്റേഷനിൽ വലയുന്നത്. വനിതാ പൊലീസുകാർക്ക് പ്രത്യേകം വിശ്രമ മുറിയോ ടൊയ്ലറ്റ് സംവിധാനങ്ങളോ ഈ വാടക കെട്ടിടത്തിൽ ഇല്ല. പരാതിയുമായി എത്തുന്നവർക്ക് സ്റ്റേഷന്റെ മുറ്റത്ത് നിൽക്കേണ്ട ഗതികേടുമുണ്ടായിരുന്നു. തൊണ്ടി സാധനങ്ങളൊക്കെ സ്റ്റേഷൻ പരിസരത്ത് പലയിടത്തായി നിരത്തിയിരിക്കയാണ്. വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയുമുണ്ട്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. പലപ്പോഴും പാമ്പുകളെ ഇവിടെ നിന്നും പിടികൂടിയിട്ടുമുണ്ട്.



തിരഞ്ഞെടുപ്പിന് ശേഷം

എഴുകോൺ സ്റ്റേഷനുവേണ്ടി അത്യാധുനിക സംവിധാനങ്ങളോടെയുള്ള കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് നിർമ്മാണ ചുമതല. ഇനി നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുകയുള്ളൂവെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.