തൃശൂർ: വികസനത്തുടർച്ചയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കുന്നംകുളം നഗരസഭാ ടൗൺ ഹാളിൽ കുന്നംകുളം, തലപ്പിള്ളി, ചാവക്കാട് താലൂക്കുകളിലെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അദാലത്തിലൂടെ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും പരമാവധി പരാതികൾ പരിഹരിക്കാനും ശ്രമിക്കും. ജനങ്ങളുടെ ജീവൽസ്പർശത്തിനൊപ്പമാണ് സർക്കാർ. പരിഹരിക്കപ്പെടാതെ നിലനിൽക്കുന്ന ഒട്ടേറെ പരാതികൾ നിലവിലുണ്ട്. അത് പരിഹരിച്ച് ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്ന കർത്തവ്യം കൂടി അദാലത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷനായി. മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായി.എം.എൽ.എമാരായ മുരളി പെരുനെല്ലി, കെ.വി. അബ്ദുൽ ഖാദർ, അദാലത്തിന്റെ ജില്ലയിലെ ചുമതലയുള്ള സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി,
കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൻ സീത രവീന്ദ്രൻ, കളക്ടർ എസ്. ഷാനവാസ്, നടൻ വി.കെ. ശ്രീരാമൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് അദാലത്തില്ല. നാലെ ഇരിങ്ങാലക്കുടയിൽ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിലെ അദാലത്ത് നടക്കും. ഇതോടെ ജില്ലയിലെ ഏഴ് താലൂക്കുകളിലെ സാന്ത്വന സ്പർശം അദാലത്തിന് സമാപനമാകും.