 
തൃശൂർ : കൊവിഡ് പോസിറ്റീവ് നിരക്ക് കുത്തനെ ഉയരുന്നതിനിടെ ആശ്വാസം നൽകി നിരത്തുകളിലെ വാഹനാപകട നിരക്ക് കുറയുന്നു. കൊവിഡ് ഏറെ ആശങ്ക സൃഷ്ടിച്ച കഴിഞ്ഞ വർഷം ജില്ലയിൽ അപകട നിരക്ക് കുറഞ്ഞെന്ന് കണക്കുകളിൽ വ്യക്തം. മുൻ വർഷങ്ങളെ അപേക്ഷിച്ച് പകുതിയോളം എണ്ണത്തിന്റെ കുറവാണ് 2020ൽ ഉണ്ടായത്. ലോക്ഡൗൺ പ്രഖ്യാപിച്ച കാലയളവിൽ വിരലെണ്ണാവുന്ന അപകടങ്ങൾ മാത്രമാണ് നടന്നത്. പരിക്കുകളുടെ എണ്ണത്തിലും മരണത്തിലും കുറവ് അനുഭവപ്പെട്ടു.
അതേസമയം പൊതുഗതാഗതത്തിന് കൂടുതൽ ഇളവുകൾ നൽകിയതോടെ അപകട നിരക്ക് വർദ്ധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയിൽ കഴിഞ്ഞ വർഷം 2865 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ ഭൂരിഭാഗവും ഓഗസ്റ്റ് മുതൽ സെപ്തംബർ വരെയാണ്. 2019 ൽ 4462 അപകടങ്ങളാണ് ജില്ലയിൽ ഉണ്ടായത്. മരണവും ഈ കാലയളവിൽ തന്നെയാണ് കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടങ്ങൾ സിറ്റി പരിധിയിലും മരണം റൂറൽ പരിധിയിലുമാണ് കൂടുതൽ. കൊവിഡ് ജാഗ്രതയുടെ ഭാഗമായി നിരന്തരമായി വാഹന പരിശോധന നടത്തുന്നത് അപകടങ്ങൾ കുറയാൻ ഇടയാക്കിയിട്ടുണ്ടെന്നും വിലയിരത്തുത്തപ്പെടുന്നു.
ആകെ അപകടങ്ങൾ - 4462
സിറ്റി പൊലീസ് പരിധിയിൽ - 2210
റൂറൽ - 2252
മരണം
ആകെ - 413
സിറ്റി - 213
റൂറൽ - 200
ഗുരുതര പരിക്കേറ്റവർ
സിറ്റി- 1636
റൂറൽ 1759
നിസാര പരിക്കേറ്റവർ
സിറ്റി - 855
റൂറൽ - 968
ആകെ അപകടങ്ങൾ - 2865
സിറ്റി - 1464
റൂറൽ - 1401
മരണം
ആകെ - 275
സിറ്റി - 134
റൂറൽ - 141
ഗുരുതര പരിക്കേറ്റവർ
സിറ്റി - 1102
റൂറൽ - 1067
നിസാര പരിക്കേറ്റവർ
സിറ്റി - 530
റൂറൽ - 500
പൊതുവേ നിരത്തുകളിൽ വാഹനങ്ങളുടെ കുറവ് അപകട നിരക്ക് കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ട്. മത്സരയോട്ടം കുറഞ്ഞതും മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ബൈക്ക് അപകടങ്ങളും കുറഞ്ഞിട്ടുണ്ട്. നേരത്തെ യുവാക്കളാണ് കൂടുതൽ അപകടത്തിൽപ്പെട്ടിരുന്നത്. കൊവിഡും ലോക്ഡൗണും ആയതോടെ പൊലീസ് നടത്തിയ നിരന്തരമായ പരിശോധനകളും അപകടങ്ങൾ കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ട്.
- വി.കെ.രാജു, എ.സി.പി, തൃശൂർ