peechi-water-treatment-

തൃശൂർ: നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരവുമായി പീച്ചിയിൽ നടപ്പാക്കുന്ന 20 എം.എൽ.ഡി ജല ശുദ്ധീകരണശാലയും ഫ്‌ളോട്ടിംഗ് ഇൻ ടേക്ക് സ്ട്രക്ച്ചർ, ഡെഡിക്കേറ്റഡ് പവർ ഫീഡർ എന്നിവയും പൂർത്തീകരണ ഘട്ടത്തിലേക്ക്. ഫ്‌ളോട്ടിംഗ് ഇൻ ടേക്ക് സ്ട്രക്ച്ചർ ഡെഡിക്കേറ്റഡ് പവർ ഫീഡർ എന്നിവ പൂർത്തീകരിക്കുന്നതോടെ പ്രവർത്തനം ആരംഭിക്കുന്ന ശുദ്ധീകരണ ശാലയിൽ നിന്നും പഴയ നഗരസഭാ പ്രദേശത്തെ ഒരു ലക്ഷം ജനങ്ങൾക്കും ആളോഹരി പ്രതിദിനം 150 ലിറ്ററിന് മുകളിൽ കുടിവെള്ളം ലഭിക്കും.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കുന്നതോടെ ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാകും. പീച്ചി ഡാമിലെ അടിത്തട്ടിലെ വെള്ളമാണ് ശുദ്ധീകരണത്തിനായെടുക്കുന്നത്. വർഷങ്ങളായി അടിത്തട്ടിൽ ശേഖരിക്കപ്പെടുന്ന മണ്ണും ചെളിയും ഇരുമ്പിന്റെ അംശവും ഉപയോഗിക്കുന്ന വെള്ളത്തിൽ ചേരുന്നുണ്ട്. അതിനാൽ, ജലത്തിന്റെ ഗുണനിലവാരത്തിലെ കുറവ് പരിഹരിക്കുന്നതിനായി റിസർവോയറിലെ ഉപരിതലത്തിൽ നിന്നും വെള്ളം സംഭരിക്കുന്നതിനായി 215 എച്ച്.പിയുടെ സബ്‌മേഴ്‌സിബിൾ 3 സെൻട്രിഫ്യൂഗൽ പമ്പ് എണ്ണം സ്ഥാപിച്ചുളള ഫ്‌ളോട്ടിംഗ് ഇൻ ടേക്ക് സ്ട്രക്ചറിന്റെ നിർമാണവും പൂർത്തീകരണ ഘട്ടത്തിലാണ്. 5 കോടിയാണ് ഇതിന് വിനിയോഗിച്ചത്.

പീച്ചി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് വൈദ്യുതി ലഭിക്കുന്നത് പട്ടിക്കാട്, നടത്തറ സബ് സ്റ്റേഷനുകളിൽ നിന്നും രണ്ട് ഓവർ ഹെഡ് വൈദ്യുത ലൈനുകളിലൂടെയാണ്. വൈദ്യുത ലൈൻ വനപ്രദേശത്ത് കൂടി കടന്നു വരുന്നതിനാൽ മഴക്കാലത്ത് വൈദ്യുതി തടസപ്പെടുന്നുണ്ട്. പട്ടിക്കാടുള്ള 33 കെവി സബ്‌സ്റ്റേഷനിൽ നിന്നും 11 കെവി ഡെഡിക്കേറ്റഡ് ഫീഡർ, 11 കെ വി ഇൻഡോർ ട്രാൻസ്‌ഫോർമർ, വാക്വം സർക്യൂട്ട് ബ്രേക്കർ എന്നിവ സ്ഥാപിച്ച് ജല ശുദ്ധീകരണ ശാലയിലേക്കുള്ള വൈദ്യുതി തടസം ഒഴിവാക്കും. ഇതോടെ 24 മണിക്കൂറും ശുദ്ധീകരണശാലയ്ക്ക് പ്രവർത്തിക്കാനാകും. 3 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയും അവസാന ഘട്ടത്തിലാണ്.

ആറ് പതിറ്റാണ്ടിന്റെ തിളക്കം

തൃശൂർ നഗരത്തിലെ കുടിവെള്ള വിതരണം 1962 ലാണ് ആരംഭിച്ചത്. പീച്ചിയിലുള്ള 14.50 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിൽ നിന്നാണ് പഴയ നഗരസഭ പ്രദേശത്ത് പ്രധാനമായും ജലവിതരണം നടത്തിവരുന്നത്. എന്നാൽ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ഈ പ്ലാന്റ് അപര്യാപ്തമാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നതിനുമായാണ് 2050 ലെ ജനസംഖ്യ കണക്കാക്കി നിലവിലുള്ള ജലശുദ്ധീകരണ ശാലയോട് ചേർന്ന് പുതിയ ശുദ്ധീകരണശാല നിർമ്മിച്ചത്.

പദ്ധതി ഇങ്ങനെ

സംഭരണശേഷി പ്രതിദിനം 200 ലക്ഷം ലിറ്റർ
3 പദ്ധതികൾ
25.30 കോടി രൂപ ചെലവ്
17.30 കോടിയുടെ ഭരണാനുമതി

ജലം ശുദ്ധീകരിക്കാൻ ഈ ഘട്ടങ്ങൾ

എയിറേഷൻ
കൊയാഗലേഷൻ
ഫ്‌ളോക്കലേഷൻ
ക്ലാരിഫിക്കേഷൻ
റാപ്പിഡ് സാൻഡ് ഫിൽട്രേഷൻ
ഫൈനൽ ഡിസ്ഇൻഫെക്ഷൻ