
തൃശൂർ: രണ്ട് തവണ മത്സരിച്ചവർ ഇത്തവണ മത്സരിക്കേണ്ടയെന്ന തീരുമാനം സി.പി.എം കടുപ്പിച്ചാൽ ജില്ലയിൽ മന്ത്രിമാർ ഉൾപ്പടെയുള്ളവർ മാറി നിൽക്കേണ്ടി വന്നേക്കും. പുതുക്കാട് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി സി.രവീന്ദ്രനാഥ്, ചാലക്കുടി എം.എൽ.എ ബി.ഡി.ദേവസി, ഗുരുവായൂർ എം.എൽ.എ കെ.വി.അബ്ദുൾ ഖാദർ എന്നിവർക്ക് സീറ്റ് ലഭിച്ചേക്കില്ല. മന്ത്രി എ.സി.മൊയ്തീൻ മൂന്നു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2011ൽ തിരഞ്ഞെടുപ്പിൽ മാറി നിന്നതിനാൽ അദ്ദേഹത്തിന് ഇളവ് ലഭിക്കാൻ സാദ്ധ്യതയുണ്ട്.
നേരത്തെ രണ്ട് തവണ വടക്കാഞ്ചേരിയെ പ്രതിനിധീകരിച്ച എ.സി.മൊയ്തീൻ കഴിഞ്ഞ തവണ കുന്നംകുളം മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. സി.രവീന്ദ്രനാഥ് തന്നെ ഒഴിവാക്കണമെന്ന ആവശ്യം നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ട്. കോൺഗ്രസ് ജയിച്ച് കയറിയിരുന്ന ചാലക്കുടി സീറ്റ് ബി.ഡി.ദേവസിയിലൂടെയാണ് സി.പി.എം പിടിച്ചെടുത്തത്. 2006 മുതൽ തുടർച്ചയായി മൂന്നു തവണ ഇവിടെ നിന്ന് ജയിച്ച ബി.ഡി.ദേവസിയെ ഇത്തവണ മാറ്റിയാൽ സീറ്റ് നഷ്ടപ്പെടുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഗുരുവായൂരിലും ലീഗിൽ നിന്ന് കെ.വി.അബ്ദുൾ ഖാദർ 2006 ൽ ആണ് പിടിച്ചെടുത്തത്. ഇവർ രണ്ട് പേരും മാറുന്നമെന്ന കാര്യത്തിൽ തീരുമാനമായതായി അറിയുന്നു. മന്ത്രി മൊയ്തീൻ കുന്നംകുളത്ത് നിന്ന് തന്നെ ഇത്തവണയും മത്സരിച്ചേക്കും. മണലൂരിൽ മുരളി പെരുനെല്ലി രണ്ട് തവണ എം.എൽ.എയായിട്ടുണ്ടെങ്കിലും ഇടവേള വന്നിട്ടുള്ളതിനാൽ ഇത്തവണ വീണ്ടും രംഗത്ത് ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. ഇരിങ്ങാലക്കുടയിൽ പ്രൊഫ.കെ.യു.അരുണൻ, ചേലക്കരയിൽ പ്രദീപ് കുമാർ എന്നിവർ കഴിഞ്ഞ ആദ്യമായി മത്സരിച്ചവരാണ്. ഇതിൽ പ്രദീപിനെ സി.പി.എം വീണ്ടും പരിഗണിക്കുമ്പോൾ ഇരിങ്ങാലക്കുടിൽ കെ.യു.അരുണന് പകരം മറ്റൊരാളെ പരീക്ഷിക്കാൻ സാദ്ധ്യതയുള്ളതായി അറിയുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണന്റെ പേരാണ് പരിഗണയിൽ ഉള്ളത്.