
തൃശൂർ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഒരു ബൂത്തിൽ 1000 വോട്ടർമാർക്ക് മാത്രം വോട്ട് രേഖപ്പെടുത്താൻ അനുമതി. ജില്ലയിൽ നിലവിൽ 2,298 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. പുതിയ നിർദ്ദേശപ്രകാശം 1,560 ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തി 3,858 പോളിംഗ് സ്റ്റേഷനുകളായി പുനക്രമീകരിച്ചിട്ടുണ്ട്. ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകൾ പ്രധാന പോളിംഗ് സ്റ്റേഷൻ ലൊക്കേഷനിൽ നിന്നും 200 മീറ്റർ പരിധിക്കുള്ളിൽ വരത്തക്ക വിധം പരമാവധി സജ്ജീകരിക്കും. പോളിംഗ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യവും സാമൂഹിക അകലം പാലിച്ച് ക്യൂ പാലിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ചില പ്രദേശങ്ങളിലെ പോളിംഗ് സ്റ്റേഷൻ പ്രധാന കെട്ടിടങ്ങൾ നാശോന്മുഖമായതിനെ തുടർന്ന് പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇവിടങ്ങളിൽ അനുയോജ്യമായ സ്ഥലത്ത് പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.
സ്‌പെഷ്യൽ പോളിംഗ് ടീമുകളെ നിയോഗിച്ച് പോസ്റ്റൽ ബാലറ്റ് രേഖപ്പെടുത്തുമ്പോൾ കഴിഞ്ഞ തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട പ്രയാസങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. പോസ്റ്റൽ ബാലറ്റുകൾ യഥാവിധി പോസ്റ്റൽ വകുപ്പ് മുഖേന ബന്ധപ്പെട്ട വോട്ടർമാർക്ക് യഥാസമയത്ത് ലഭ്യമാക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
288 പേർക്ക് കൊവിഡ്
തൃശൂർ: 483 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 288 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,305 ആണ്. തൃശൂർ സ്വദേശികളായ 93 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 278 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ മൂന്ന് ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ മൂന്ന് പേർക്കും, രോഗ ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 25 പുരുഷന്മാരും 14 സ്ത്രീകളും പത്ത് വയസിനു താഴെ ആറ് വീതം ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്.