robbing

തൃശൂർ: ജില്ല വീണ്ടും മോഷ്ടാക്കളുടെ താവളമാകുന്നു. മൂന്നു ദിവസത്തിനുള്ളിൽ നഷ്ടമായത് 120 ഓളം പവനും ലക്ഷകണക്കിന്‌ രൂപയും.

സിറ്റി പൊലീസ് പരിധിയിലും റൂറൽ പരിധിയിലും കഴിഞ്ഞ ദിവസങ്ങളിൽ മൂന്നിടത്താണ് മോഷണം നടന്നത്. ആഴ്ചകൾക്ക് മുൻപ് വലപ്പാടും മതിലകത്തും നടന്ന വൻ കവർച്ചകൾക്ക് പിന്നാലെയാണ് ഭീതി പരത്തി വീണ്ടും മോഷ്ടാക്കൾ വാഴുന്നത്. സംഭവത്തിൽ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല. കൊവിഡ് കാലത്ത് ഇത്തരം സംഭവങ്ങൾ കുറഞ്ഞിരുന്നെങ്കിൽ ആളുകൾ വീട് വിട്ടു പുറത്ത് പോയി തുടങ്ങിയതോടെ കവർച്ച സംഘങ്ങളും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഇന്നലെ കൊടകരയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 95 പവൻ സ്വർണഭരണങ്ങൾ ആണ് കവർന്നത്. വീടിന്റെ കള്ളത്താക്കോൽ ഇട്ടാണ് വാതിൽ തുറന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർച്ച ചെയ്തത്. ലോക്കറിൽ ഇരുന്നിരുന്ന സ്വർണം സ്ഥലം വാങ്ങുന്നതിനു വേണ്ടി വിൽക്കാൻ അടുത്തിടെയാണ് വീട്ടിലേക്ക് കൊണ്ട് വന്നത്. വ്യാഴാഴ്ച സിറ്റി പൊലീസ് പരിധിയിലെ പേരമംഗലത്തും റുറലിലെ തളികുളത്തും ആളില്ലാത്ത വീടുകളിൽ മോഷണം നടന്നിരുന്നു. പേരമംഗലത്ത് 25 പവനും 10000 രൂപയും തളിക്കുളം കൈതക്കലിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. 1,70,000 രൂപയും ഒന്നര ലക്ഷം യു.എ.ഇ ദിർഹവും 4 പവൻ സ്വർണ്ണാഭരണവുമാണ് മോഷണം പോയത്. മൂന്നാഴ്ച്ച മുൻപാണ് വലപ്പാട് പൊലീസ് സ്റ്റേഷന് സമീപം പട്ടാപകൽ വീട്ടുകാർ പുറത്ത് പോയ സമയത്തു പിറക് വശത്തെ വാതിൽ കുത്തി തുറന്ന് 75 പവൻ മോഷ്ടിച്ചത്.

പ്രതികളെ പിടികൂടാനായില്ല

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണങ്ങളിൽ ഉൾപ്പടെ ഒരു കേസിലും പ്രതികളെ പിടികൂടാൻ പൊലീസിനും സാധിച്ചിട്ടില്ല. ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ദ്ധരും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പ്രതികളിലേക്ക് അന്വേഷണം എത്തിയിട്ടില്ല. ഊർജിതമായ അന്വേഷണം ആണ് നടക്കുന്നതെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും അടിക്കടി ഉണ്ടാകുന്ന മോഷണങ്ങളിൽ ജനം ഭീതിയിലാണ്.

നഗരത്തിൽ മുൻ കരുതൽ എന്ന നിലയിൽ പട്രോളിംഗ് ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പി. ആദിത്യ,

സിറ്റി പൊലീസ് കമ്മീഷണർ