
തൃശൂർ: മദ്ധ്യകേരളത്തിലെ സർക്കാർ മേഖലയിൽ വരുന്ന ആദ്യത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തൃശൂർ മെഡിക്കൽ കോളേജിൽ ഒരുങ്ങുന്നു. സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. അവയവ മാറ്റ ശാസ്ത്രക്രിയ വിഭാഗത്തിന് ഒരു നില ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാകും സൂപർ സ്‌പെഷ്യാലിറ്റി പ്രവർത്തിക്കുക.
ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് കെ. രാജൻ, അനിൽ അക്കര എം.എൽ.എ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ടി.വി. സതീശൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എം.എ. ആൻഡ്രൂസ്, സൂപ്രണ്ട് ആർ. ബിജു കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ കോളേജിന്റെ സ്ഥാപനത്തിന് ശേഷം നിർമ്മിക്കുന്ന ഏറ്റവും വലിയ കെട്ടിട സമുച്ചയമാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായി ഒരുങ്ങുന്നത്. 38,246 സ്‌ക്വയർ ഫീറ്റിൽ ഒമ്പത് നിലകളുള്ള കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 277.2 കോടി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 153.2 കോടി കിഫ്ബി ഫണ്ട് അനുവദിച്ചിരിക്കുന്നു.
സൂപർ സ്പെഷ്യാലിറ്റി ഇങ്ങനെ
9 നില കെട്ടിടം
ഭരണാനുമതി ലഭിച്ചത് 277.2 കോടി
ആദ്യഘട്ടത്തിൽ 153.2 കോടി കിഫ്ബി ഫണ്ട്
സൂപർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സൗകര്യങ്ങൾ
300 സൂപ്പർ സ്‌പെഷ്യാലിറ്റി ബെഡുകൾ
38 ഡയാലിസിസ് ബെഡുകൾ
126 ഐ.സി.യു
എച്ച്.ഡി.യു ബെഡുകൾ
28 ഐസൊലേഷൻ റൂമുകൾ
ഒ.പി റൂമുകൾ
16 ഓപറേഷൻ തിയേറ്ററുകൾ
സൂപ്പർ സ്‌പെഷ്യാലിറ്റി വാർഡുകൾ
മികച്ച ലാബ് സൗകര്യം
വിഭാഗങ്ങൾ ഇവ
കാർഡിയോളജി
കാർഡിയോ തൊറാസിക്ക് വിഭാഗം
ന്യൂറോ സർജറി
ന്യൂറോളജി വിഭാഗം
സ്‌ട്രോക്ക് യൂണിറ്റ്
ഗ്യാസ്‌ട്രോ എൻട്രോളജി
ഗ്യാസ്‌ട്രോ സർജറി
നെഫ്രോളജി
യൂറോളജി
ഡയാലിസിസ്
പൾമണോളജി
346 പേർക്ക് കൊവിഡ്
തൃശൂർ: 340 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 346 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,132 ആണ്. തൃശൂർ സ്വദേശികളായ 92 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 338 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേർക്കും, രോഗ ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 37 പുരുഷൻമാരും 21 സ്ത്രീകളും പത്ത് വയസിനു താഴെ ഏഴ് ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്.