election

തൃശൂർ : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി ചർച്ചകളിൽ മുഴുകുമ്പോൾ തിരഞ്ഞെടുപ്പ് കുറ്റമറ്റരീതിയിൽ നടത്തുന്നതിനുള്ള ഔദ്യോഗിക ക്രമീകരണങ്ങളുടെ ഒരുക്കത്തിലേക്ക് നീങ്ങി ഉദ്യോഗസ്ഥർ. കൊവിഡ് കാലത്തെ രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പ് വിഭാഗം, റവന്യൂ, ആരോഗ്യം, പൊലീസ്, എക്‌സൈസ്, എൻ.ഐ.സി തുടങ്ങി വിവിധ വകുപ്പുകളുടെ ഏകീകരണം ഉറപ്പുവരുത്തിയുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് നടക്കുന്നത്.
ഉദ്യോഗസ്ഥ വിന്യാസം, ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, സ്വീപ് പ്രവർത്തനങ്ങൾ, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുകയാണ്. ജില്ലയിൽ 19 മുതൽ 22 വയസ് പ്രായത്തിലുള്ള 95,000 ത്തോളം പേരിൽ പകുതി പേർ മാത്രമേ വോട്ടർപ്പട്ടികയിൽ ഇടം പിടിച്ചിരുന്നുള്ളൂ. ബാക്കിയുളളവരെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ബോധവത്കരണവും നടന്നു വരുന്നു. 13 റിട്ടേണിംഗ് ഓഫീസർമാരെയും നിയമിച്ചു.


നിയമസഭാ മണ്ഡലങ്ങൾ
ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ

നിലവിലെ എം.എൽ.എമാർ
കുന്നംകുളം : എ.സി. മൊയ്തീൻ, തൃശൂർ : വി.എസ്. സുനിൽ കുമാർ, പുതുക്കാട് : സി. രവീന്ദ്രനാഥ്, ഗുരുവായൂർ : കെ.വി. അബ്ദുൾ ഖാദർ, മണലൂർ : മുരളി പെരുന്നെല്ലി, വടക്കാഞ്ചേരി : അനിൽ അക്കര, ഒല്ലൂർ : കെ. രാജൻ, നാട്ടിക : ഗീത ഗോപി, കയ്പമംഗലം : ഇ.ടി ടൈസൺ, ഇരിങ്ങാലക്കുട : കെ.യു. അരുണൻ, ചാലക്കുടി : ബി.ഡി. ദേവസ്സി, കൊടുങ്ങല്ലൂർ : വി.ആർ. സുനിൽ കുമാർ, ചേലക്കര : യു.ആർ. പ്രദീപ്

കരട് വോട്ടർപട്ടിക

കരട് വോട്ടർപട്ടികയിലെ വോട്ടർമാർ 24,65,299
പുരുഷൻമാർ - 1185718
വനിതകൾ- 1279558
ട്രാൻസ്‌ജെഡറുകൾ- 23


പരിശോധന പൂർത്തിയാക്കി
തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂർത്തിയാക്കി. ആകെ 4700 വീതം ബാലറ്റ് യൂണിറ്റുകളുടെയും 5000 വിവി പാറ്റ് യന്ത്രങ്ങളുടെയും പരിശോധനയാണ് നടന്നത്.


കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് ജാഗ്രതയോടെയുള്ള കുറ്റമറ്റ ഒരു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
(എസ്.ഷാനവാസ് ജില്ലാ കലക്ടർ )