thrissur

തൃശൂർ: കൊവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്താതെ തൃശൂർ പൂരം ഭംഗിയായി നടത്താൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനം. പൂരം എക്‌സിബിഷനും സാമ്പിൾ വെടിക്കെട്ടും ഒഴിവാക്കാൻ ഇരുദേവസ്വങ്ങളും യോഗത്തിൽ സമ്മതമറിയിച്ചതായി കളക്ടർ അറിയിച്ചു. അതേസമയം സാമ്പിൾ വെടിക്കെട്ടും എക്സിബിഷനും ഒഴിവാക്കാൻ സമ്മതമറിയിച്ചെന്ന പ്രചാരണം തെറ്റാണെന്ന് പാറമേക്കാവ് -ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.

പൂരത്തിന് അണി നിരത്താവുന്ന ആനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനം നാളെ ചേരുന്ന യോഗം കൈക്കൊള്ളും. സുരക്ഷാ മാനദണ്ഡം പാലിച്ച് നടത്താൻ കഴിയുന്ന ചടങ്ങുകളുടെ പട്ടിക ദേവസ്വം അധികൃതർ കളക്ടർക്ക് കൈമാറി. ഫെബ്രുവരി 27 ന് ആരോഗ്യ വകുപ്പിന്റെയും പൊലീസ് വകുപ്പിന്റെയും ഉദ്യോഗസ്ഥർ പൂരപറമ്പ് സന്ദർശിച്ച് പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും.

പൂരത്തിന് മുമ്പുള്ള ദിനങ്ങളിലെ കൊവിഡ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കൂടുതൽ ഇളവുകൾ നിർദ്ദേശിക്കാനാകൂവെന്ന് കളക്ടർ യോഗത്തിൽ പറഞ്ഞു. തൃശൂർ പൂരം അതിന്റെ എല്ലാ ആചാരങ്ങളും പാലിച്ച് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ സഹായ സഹകരണങ്ങളും കളക്ടർ വാഗ്ദാനം ചെയ്തു. കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് ചേംബറിൽ നടന്ന യോഗത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ റീന, ഡിസ്ട്രിക്ട് ഡവപ്‌മെന്റ് കമ്മിഷണർ അരുൺ കെ. വിജയൻ, സിറ്റി പൊലിസ് കമ്മിഷണർ ആർ. ആദിത്യ തുടങ്ങിയവർ പങ്കെടുത്തു.

തൃശൂർ പൂരം ഭംഗിയായി അതിന്റെ ആചാരങ്ങളെല്ലാം പാലിച്ച് നടത്തണമെന്നാണ് ആഗ്രഹം. പൂരത്തോടനുബന്ധിച്ച് നടത്താറുള്ള സാമ്പിൾ വെടിക്കെട്ടും എക്‌സിബിഷനും ഒഴിവാക്കാൻ സമ്മതമറിയിച്ചെന്ന പ്രചാരണം തീർത്തും വസ്തുതാവിരുദ്ധമാണ്. കൂടുതൽ ആളുകൾ പൂരപറമ്പിലേക്കെത്തിയാൽ ദേവസ്വം ഭാരവാഹികൾക്കെതിരെ കേസെടുക്കാനും അനുമതി നൽകിയിട്ടില്ല.

ജി. രാജേഷ്

പാറമേക്കാവ് ദേവസ്വം സെക്രട്ടറി