child

തൃശൂർ: പഠനകാര്യത്തിൽ കുട്ടികൾക്കുണ്ടാകുന്ന വിമുഖത പരിഹരിക്കാൻ തെറാപ്പിയുമായി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ. ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ സർക്കാർ നിയന്ത്രിത സ്ഥാപനമായ നിപ്മെറിൽ കുറഞ്ഞ ചെലവിൽ ഈ തെറാപ്പി ചെയ്യാം. കുട്ടികൾക്കായി പഠന വൈകല്യ പരിഹാര പരിശീലനമുൾപ്പടെ നിരവധി തെറാപ്പികൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളിൽ പഠന പിന്നോക്കാവസ്ഥയിൽ പ്രധാനപ്പെട്ട ലേണിംഗ് ഡിസബിലിറ്റിയാണ് പ്രത്യേക ട്രെയ്‌നിംഗിലൂടെ പരിഹരിക്കുന്നത്. വ്യക്തമായി എഴുതാൻ സാധിക്കാത്ത അവസ്ഥ (ഡിസ്ഗ്രാഫിയ), അക്ഷരങ്ങളറിഞ്ഞ് വായിക്കാൻ കഴിയാത്ത അവസ്ഥ (ഡിസ്ലക്‌സിയ) തുടങ്ങിയ പ്രശ്‌നങ്ങൾ പഠന വൈകല്യ പരിഹാര പരിശീലനത്തിലൂടെ പരിഹരിക്കാൻ കഴിയും. ഇത്തരം പ്രശ്‌നങ്ങൾ കുട്ടികളുടെ മടിയായാണ് മാതാപിതാക്കളും അദ്ധ്യാപകരും തെറ്റിദ്ധരിക്കുക. നേരത്തെ കണ്ടു പിടിച്ച് ചികിത്സിച്ചാൽ പരിഹരിക്കാൻ സാധിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.

കൃത്യമായ നിരീക്ഷണം

എൽഡി റെമഡിയൽ ട്രെയ്‌നിംഗിന് (പഠന വൈകല്യ പരിഹാര പരിശീലനം) മുൻപ് കുട്ടിയുടെ ഐക്യൂ അസസ്‌മെന്റ് നടത്തും. ഒക്യൂപേഷണൽ തെറാപ്പിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂക്കേട്ടർ, സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നീ വിദഗ്ദരുടെ സഹായത്തോടെയാണ് ട്രെയ്‌നിംഗ് പൂർത്തിയാക്കുക. കുട്ടികളിൽ പൊതവേ കാണുന്ന മാത്തമാറ്റിക് വിഷയങ്ങളിലുള്ള താത്പര്യക്കുറവ്, പെരുമാറ്റ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഇത്തരത്തിലുള്ള ന്യൂറോ ഡിസോർഡറുകളുടെ ഭാഗമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കുട്ടികളിൽ പൊതവേ കാണപ്പെടുന്ന ഹൈപ്പർ ആക്ടീവ് പ്രശ്‌നങ്ങൾക്കും ഇവിടെ വിവിധയിനം തെറാപ്പികളുണ്ട്. ശ്രദ്ധക്കുറവ് പരിഹരിക്കുന്നതിനും ബുദ്ധിപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ഇത്തരം തെറാപ്പികൾ കൊണ്ടു സാധിക്കും. കുടുംബപരമായ സാഹചര്യം, കാലാനുഗതമായി വികസിക്കപ്പെടാത്ത ബുദ്ധിപരമായ കഴിവുകൾ എന്നിവയെല്ലാം കുട്ടികളിൽ കാണുന്ന വിവിധ തരം വൈകല്യങ്ങൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ടു തന്നെ കുട്ടികൾക്കൊപ്പം മാതാപിതാക്കളെ കൂടി ഉൾപ്പെടുത്തിയാണ് കൗൺസിലിംഗ് പൂർത്തിയാക്കുക.