 
ഗുരുവായൂർ: ക്ഷേത്രോത്സവം ആറാം ദിവസമായ തിങ്കളാഴ്ച മുതൽ കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നെള്ളിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന കാഴ്ചശീവേലിക്കാണ് സ്വർണക്കോലം എഴുന്നള്ളിപ്പ് ആരംഭിക്കുക. ഉത്സവത്തിലെ അവസാന അഞ്ചു ദിവസങ്ങളിൽ പകൽ കാഴ്ചശീവേലിക്കും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗ്രാമപ്രദക്ഷിണത്തിനും ഏകാദശി, അഷ്ടമിരോഹിണി തുടങ്ങിയ വിശേഷദിവസങ്ങളിലും മാത്രമാണ് സ്വർണക്കോലം എഴുന്നള്ളിക്കുക.
തിങ്കളാഴ്ച കൊമ്പൻ ദാമോദർദാസാണ് സ്വർണക്കോലം എഴുന്നള്ളിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വലിയവിഷ്ണുവും സിദ്ധാർത്ഥനും ഇന്ദ്രസെന്നും, അവസാനം ആറാട്ടിന് നന്ദനും സ്വർണക്കോലം ശിരസ്സിലേറ്റും. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾക്ക് മാറ്റുക്കൂട്ടുന്നതാണ് സ്വർണ്ണക്കോലമെഴുന്നള്ളത്ത്.
പണ്ടുകാലത്ത് ആറാം ദിവസത്തെ ഉത്സവത്തിന്റെ ചെലവ് പുന്നത്തൂർ കോവിലകമായിരുന്നു വഹിച്ചിരുന്നത്. അന്ന് നടക്കുന്ന കാഴ്ചശീവേലിക്ക് കോവിലകത്തെ വലിയ തമ്പുരാൻ നേരിട്ടെഴുന്നള്ളുകയും കാഴ്ചശീവേലി വടക്കെനടയിലെത്തുമ്പോൾ മേളത്തിൽ പ്രാഗത്ഭ്യം തെളിയിക്കുന്നവർക്ക് പാരിതോഷികം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ആറാം വിളക്ക് ദിനത്തിൽ ഉച്ചയ്ക്ക് വകകൊട്ടൽ ചടങ്ങുമുണ്ട്
സ്വർണക്കോലം
പത്ത് കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ചാ കോലം നിർമ്മിച്ചിരിക്കുന്നത്. നടുവിലായി മുരളി ഊതി നിൽക്കുന്ന ഉണ്ണികൃഷ്ണനും, ചുറ്റുഭാഗത്തായി വീരശൃംഖലയും, തുറന്ന ഭാഗത്ത് മരതകപ്പച്ചയും, 191 സ്വർണ്ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്. സ്വർണത്തകിടിലുള്ള ദശാവതാരങ്ങളും അനന്തശയനവും സൂര്യ ചന്ദ്ര പ്രഭകളും വ്യാളീമുഖവും കോലത്തിൽ പതിച്ചിട്ടുണ്ട്. വിലയേറിയ മരതകക്കല്ലും അഞ്ച് തട്ടുള്ള സ്വർണ അലുക്കുകളുമുള്ള കുടയാണ് മുകളിൽ.