df

വർക്കല: വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ദേവസ്വം വക ഭൂമികളിൽ പലതും അന്യാധീനപ്പെട്ട നിലയിൽ. വില്ലേജ് രേഖകളിൽ ദേവസ്വം ഭൂമിയാണെന്ന് കൃത്യമായി രേഖപ്പെടുത്താത്തതാണ് തിരിച്ചടിയായത്.

റീസർവേയിലെ പിഴവുകൾ തിരുത്താൻ കാലതാമസം എടുക്കുന്നത് ദേവസ്വം ബോർഡിന്റെ കടുത്ത അനാസ്ഥയാണെന്നും പരാതിയുണ്ട്. പാപനാശം വാർഡിൽ സ്ഥിതി ചെയ്യുന്ന 3.31 ഏക്കർ ജനാർദ്ദനസ്വാമി ക്ഷേത്രം വക നന്ദാവനം ഭൂമി മാസങ്ങൾക്ക് മുൻപ് ദേവസ്വത്തിന്റെ അനുമതിയില്ലാതെ ലൈഫ് പദ്ധതിയിലുൾപ്പെടുത്തി ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള നീക്കം നടത്തിയത് ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടനൽകിയിരുന്നു.

വില്ലേജ് രേഖകളിൽ സർക്കാർ ഭൂമി എന്ന വിശേഷണം മുതലെടുത്താണ് ഫ്ലാറ്റ് നിർമാണത്തിന് അനുമതിയായത്. എന്നാൽ പ്രതിഷേധം ഉയർന്നതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്.

ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തോട് ചേർന്നുള്ള ഒട്ടുമിക്ക ദേവസ്വം ഭൂമികളും കാട് കയറിയ നിലയിലാണ്. ഇവ വൃത്തിയാക്കി സംരക്ഷിക്കുന്നതിനുള്ള ഒരു നടപടിയും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.

ക്ഷേത്രക്കുളത്തിന്റെ സമീപമുള്ള ഭൂമി ചില സ്വകാര്യ വ്യക്തികൾ കൈയേറി നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്. ഭരണക്കാലത്ത് രാജാവ് നടന്നുവന്നിരുന്ന ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് തൊട്ടു താഴെയുള്ള പടിക്കെട്ടുകളും തകർന്നടിഞ്ഞ നിലയിലാണ്. ഇവ പുനരുദ്ധരിക്കാനും നടപടികളില്ല.

2012ൽ റീസർവേ നടത്തുന്നതിന് മുൻപ് വർക്കല വില്ലേജ് ഓഫീസിന്റെ രേഖകളിൽ ദേവസ്വം ഭൂമിയെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ റീസർവേ കഴിഞ്ഞപ്പോഴാണ് സർക്കാർ ഭൂമിയായത്.

കാടുകയറി കുളം

ചക്ര തീർത്ഥ കുളത്തിനോടനുബന്ധിച്ചുള്ള നീർച്ചാലുകൾ ഒഴുക്ക് നിലച്ച നിലയിലാണ്. ക്ഷേത്രക്കുളത്തിലെ അധികജലം ഒഴുക്കി വിട്ടിരുന്ന നീർച്ചാലുകളാണ് മാലിന്യങ്ങൾ കുമിഞ്ഞുകൂടിയും കാടുപിടിച്ചും കിടക്കുന്നത്.

ഭക്തജനങ്ങളും നാട്ടുകാരും ഏറെ ആശ്രയിക്കുന്ന വർക്കല ക്ഷേത്രക്കുളത്തിന്റെ ചുറ്റുപാടും കാട് മൂടിയ നിലയിലാണ്. ഇഴ ജന്തുക്കളുടെ ആവാസകേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. ചക്ര തീർത്ഥക്കുളത്തിനോടനുബന്ധിച്ചുള്ള പാത്രക്കുളവും മാലിന്യങ്ങൾ നിറഞ്ഞ് കൊതുക് വളർത്തൽ കേന്ദ്രമായി. പാത്രക്കുളത്തിന് സമീപമുള്ള ദേവസ്വം ഭൂമി നോക്കാനും നിയന്ത്രിക്കാനും ആളില്ലാതായതോടെ ഇവിടം മല മൂത്രവിസർജന കേന്ദ്രമായി മാറി.

ഭക്തജനങ്ങൾക്ക് സൗകര്യമില്ല

സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ഭക്തജനങ്ങളാണ് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ടൊയ്‌ലെറ്റുകളില്ല. പാത്രക്കുളത്തിന് സമീപത്തെ ഉപയോഗശൂന്യമായി കിടക്കുന്ന ദേവസ്വം വക ഭൂമിയിൽ മതിയായ ടോയ്‌ലെറ്റുകൾ നിർമ്മിക്കണമെന്നാവശ്യവും നിറവേറ്റപ്പെടുന്നില്ല.

കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റീസർവേ നടപടികളിലൂടെ ദേവസ്വം ഭൂമി കൃത്യമായി രേഖപ്പെടുത്തണം. റിസർവേയിലെ അപാകതകൾ പരിഹരിച്ച് ദേവസ്വം ഭൂമി ദേവസ്വത്തിന് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

സി. കൃഷ്ണകുമാർ, മുൻ കൗൺസിലർ വർക്കല നഗരസഭ