1

നെയ്യാറ്റിൻകര: ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നതിന് നിയന്ത്രണങ്ങളില്ലാത്തതിനാൽ നെയ്യാറ്റിൻകര കോടതി റോഡിലെ ജലവിതരണ വകുപ്പിന്റെ പൈപ്പ് ലൈൻ വീണ്ടും പൊട്ടി. ജലം പാഴാകുന്നതിനെതിരെ നടപടിയെടുക്കാൻ വാട്ടർ അതോറിട്ടി തയ്യാറാകുന്നില്ല.

ഒരാഴ്ച മുൻപ് ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോയതിനെ തുടർന്ന് സമീപത്തെ പൈപ്പ് ലൈൻ പൊട്ടിയിരുന്നു. രണ്ടു ദിവസം മുൻപാണ് പൊട്ടിയ പൈപ്പ് ലൈൻ നവീകരിച്ച് പുനഃസ്ഥാപിച്ചത്. അതിന് തൊട്ടു പിന്നാലെയാണ് തിങ്കളാഴ്ച വീണ്ടും പൈപ്പ് ലൈൻ തകർന്നത്. തകർന്ന പൈപ്പ് ലൈനിലൂടെ ദിവസേന ലിറ്റർ കണക്കിന് ജലമാണ് പാഴാകുന്നത്.

ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നതാണ് ഇവിടെ പൈപ്പ് ലൈൻ പൊട്ടുന്നതിന് കാരണമാകുന്നത്. കഴിഞ്ഞ പത്ത് വ‌ർഷത്തിന് മുൻപ് പൈപ്പ്ലൈൻ തകരുന്നത് പതിവായതിനെ തുടർന്ന് ലോകായുക്ത കോടതി ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്ര തടഞ്ഞിരുന്നു.

നിലവിൽ ഭാരം കയറ്റിയ വാഹനങ്ങളെ തടയാൻ അധികൃതർ തയ്യാറാകാത്തതാണ് വാഹനങ്ങൾ വീണ്ടും ഇതുവഴി കടന്നു പോകാൻ കാരണമാകുന്നത്. അമരവിള ജംഗ്ഷൻ മുതൽ നെയ്യാറ്റിൻകര എക്സൈസ് ഓഫീസ് പരിസരം വരെയുള്ള റോഡ് സ്ഥിതി ചെയ്യുന്നത് മുൻപ് ചതുപ്പായിരുന്ന പ്രദേശത്താണ്. വർഷങ്ങൾക്ക് മുൻപ് വയലുകൾ ഉണ്ടായിരുന്ന പ്രദേശത്താണ് പിന്നീട് റോഡ് നിർമ്മിച്ചത്. വയൽ നികത്തിയുള്ള റോഡായതിനാലാണ് അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ കടന്നുപോകുമ്പോൾ ടാറും പൈപ്പ്ലൈനുകളും പൊട്ടാനിടയാക്കുന്നത്. ഇതുവഴി കടന്നു വരുന്ന ഭാരം കയറ്റിയ വാഹനങ്ങളെ തടയാൻ ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും തയ്യാറാകണമെന്നുള്ള നാട്ടുകരുടെ ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും അതിനെതിരെ നടപടിയെടുക്കാൻ അധികൃതരാരും ഇനിയും തയ്യാറായിട്ടില്ല.