
തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോൾ അതിനെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിലപാടായി ചിത്രീകരിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ. ബാലൻ. പാണക്കാട് തറവാടിനെയോ ശിഹാബ് തങ്ങളെയോ കുടുംബത്തിനോ എതിരായി സി.പി.എം ഒന്നും പറഞ്ഞിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലുള്ള ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്തുമോയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ചോദിക്കുന്നത്. എ.ഐ.സി.സി നേതൃത്വവും യൂത്ത്‌ലീഗും കോൺഗ്രസിലെ ബഹുഭൂരിപക്ഷവും ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന് എതിരാണ്. ജമാ അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ ബന്ധത്തിൽ തങ്ങൾക്ക് ഒരു നഷ്ടബോധവുമില്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറയുമ്പോൾ എന്താണ് നയമെന്ന് കോൺഗ്രസിനോട് ചോദിക്കുന്നതിൽ എവിടെയാണ് തെറ്റ്. അതിനെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിമർശനമായി വിലയിരുത്തുന്നതിൽ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു.
ഇടത് സർക്കാരിന്റെ തുടർഭരണം ഉണ്ടാകുമോയെന്ന വെപ്രാളമാണ് സി.പി.എമ്മിന് മേൽ ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്നതിന് പിന്നിൽ. പൗരത്വനിയമഭേദഗതി ഇവിടെ നടപ്പാക്കില്ലെന്ന് നട്ടെല്ല് നിവർത്തി പറഞ്ഞ സർക്കാരാണ് കേരളത്തിലേത് . ആ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്ക് ജനമനസിലുള്ള സ്വാധീനം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ രാജ്യം കണ്ടതാണെന്നും ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.