
തിരുവനന്തപുരം: പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ 1200 മുതൽ 1500 വരെ കോടി രൂപ മുതൽമുടക്കിൽ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്) പുതുതലമുറ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിടാൻ മന്ത്രിസഭായോഗം അനുമതി നൽകി. ടെക്‌നോപാർക്കും ടി.സി.എസും തമ്മിലാണ് ധാരണാപത്രം. 97 ഏക്കർ സർക്കാർ പാട്ടത്തിനു നൽകും. ഇന്റർനെറ്റ് ഒഫ് തിംഗ്സ്, ബ്ലോക്ക് ചെയിൻ, റോബോടിക്സ്, ഡാറ്റാ അനലിറ്റിക്സ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലൂന്നിയുള്ള വ്യവസായങ്ങളാണ് ആരംഭിക്കുന്നത്. പ്രതിരോധം, എയ്റോസ്പേസ് നിർമ്മാണ മേഖലകൾക്കാവശ്യമായ സാങ്കേതികവിദ്യ പ്രദാനം ചെയ്യുകയാണ് ലക്ഷ്യം. 20,000 പേർക്ക് നേരിട്ടും ഇതിന്റെ അഞ്ചിരട്ടി വരെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. സ്റ്റാർട്ടപ്പുകൾക്കായി ഇൻക്യൂബേറ്റർ സെന്ററും സ്ഥാപിക്കും. ടാറ്റ എൽ.എക്‌സിയുടെ ഹാർഡ്‌വേർ വ്യവസായങ്ങളും ഇതോടൊപ്പമുണ്ടാകും. ഇതിനായി 7 ഏക്കർ അനുവദിക്കും. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശകൾ കണക്കിലെടുത്താണ് ധാരണാപത്രം ഒപ്പിടുന്നത്.