wayanad

സുൽത്താൻ ബത്തേരി: വയനാട് വന്യ ജീവി സങ്കേതത്തിന് ചുറ്റുമുള്ള 3-4 കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വയനാടൻ ജനത കടുത്ത ആശങ്കയിൽ. വയനാട് വന്യ ജീവി സങ്കേതത്തിനു ചുറ്റുമുള്ള ആറ് വില്ലേജുകളെയാണ് പരിസ്ഥിതി ലോല മേഖലയുടെ പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. കിടങ്ങനാട്, നൂൽപ്പുഴ, പുൽപ്പള്ളി, ഇരുളം, തൃശ്ശിലേരി, തിരുനെല്ലി എന്നി വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽ വന്നിട്ടുള്ളത്. നേരത്തെ മലബാർ വന്യ ജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ നാല് വില്ലേജുകൾ ഉൾപ്പെട്ടിരുന്നു.
വയനാട് വന്യ ജീവി സങ്കേതത്തിൽപ്പെട്ട ബത്തേരി, മുത്തങ്ങ, തോൽപ്പെട്ടി, കുറിച്ച്യാട് എന്നി നാല് റെയിഞ്ചുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ ആറ് വില്ലേജുകളിലായി 24,653 കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളാണ് ഇപ്പോൾ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പേരിൽ ഭീഷണിയുടെ നിഴലിലായിരിക്കുന്നത്. കരട് വിജ്ഞാപനത്തിൻമേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളും നിരോധനങ്ങളും അനുമതികളും എന്തിനൊക്കെയാണെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ഒമ്പത് കാര്യങ്ങൾക്ക് പൂർണ നിരോധനവും പത്ത് കാര്യങ്ങൾക്ക് അനുമതിയും ഇരുപത്തിയൊന്ന് കാര്യങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാപനം നടപ്പിൽ വരുന്നതോടെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, ഖനനം ,ക്വാറികൾ, ക്രഷറുകൾ, വൻകിട ജലസേചന പദ്ധതികൾ, ജലമലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ, ഇഷ്ടികചൂള തുടങ്ങിയവക്കെല്ലാം നിരോധനം വരും.
നിരോധനം വരുമ്പോൾ പലകാര്യങ്ങൾക്കും കടുത്ത നിയന്ത്രണമാണ് വരിക. ഇത് സാധാരണക്കാരെ കാര്യമായി ബാധിക്കുന്നതാണ്. ഇതിൽ പ്രധാനം കന്നുകാലികളെ കൊണ്ട് ഉപജീവനം കഴിയുന്നവർക്കാണ്. വൻകിട കന്നുകാലി ഫാമുകൾക്കും ഡയറി ഫാമുകൾക്കും നിയന്ത്രണമുണ്ട്. വയനാടിനെ സംബന്ധിച്ചിടത്തോളം കന്നുകാലി വളർത്തലുമായിട്ടാണ് കർഷകർ കൂടുതലും കഴിയുന്നത്. ചെറുതും വലുതുമായ ഫാമുകളാണുള്ളത്. ഇവരെയെല്ലാം നിയന്ത്രണങ്ങൾ ഏത് തരത്തിൽ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. വാണിജ്യാടിസ്ഥാനത്തിൽ കർഷകർ നടത്തുന്ന ഒട്ടു മിക്ക കാര്യങ്ങളും നിയന്ത്രണങ്ങളുടെ പട്ടികയിലാണ്. വൻകിടഹോട്ടലുകൾ, റിസോർട്ടുകൾ വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങൾ വനവിഭവ ശേഖരം മരംമുറി, പുതിയ റോഡുകൾ നിർമ്മാണം, രാത്രിഗതാഗതം, വാണിജ്യാവശ്യങ്ങൾക്കായി ഉപരിതലജലവും ഭൂഗർഭ ജലവും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടാകും.
പരിസ്ഥിതി ലോല പ്രദേശത്തിന്റെ പേരിൽ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ നീലഗിരി ജില്ലിൽ ബെൽറ്റ് ഏരിയയായി പ്രഖ്യാപിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. അവിടെയുള്ള ജനത ഗ്രീൻ ബെൽറ്റിന്റെ പേരിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തൊട്ടടുത്ത വയനാട്ടിലെ ജനങ്ങൾക്ക് നല്ലവണ്ണം അറിയാവുന്നതാണ്. സ്വന്തം ഭൂമിയിൽ കുടികിടപ്പുകാരായി കഴിയാമെന്നല്ലാതെ ഭൂമി ക്രയവിക്രയം ചെയ്യാൻ പോലും കഴിയുകയില്ല. ഈ സാഹചര്യം മുന്നിൽ കണ്ടാണ് പരിസ്ഥിതി ലോല പ്രദേശത്തിന്റെ പേരിൽ വയനാടൻ ജനത പ്രക്ഷോഭങ്ങളുമായി ഇപ്പോൾ രംഗത്തിറങ്ങിയിട്ടുള്ളത്. പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിനെതിരെ എൻ.ഡി.എ ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ വയനാട്ടിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം അലയടിക്കുമെന്നുറപ്പായി.